
കൊല്ലം: കുണ്ടറയിൽ യുവാവ് മരിച്ചതിലെ കസ്റ്റഡി മർദന ആരോപണത്തിൽ സിപിഒ എസ് ശ്രീജിത്തിന് സസ്പെൻഷൻ. സിയാദിനെ ജീപ്പിൽ വെച്ച് ശ്രീജിത്ത് ദേഹോപദ്രവം ഏൽപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണ വിധേയമായാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. സിയാദിനെ കസ്റ്റഡിയിൽ എടുത്തപ്പോഴുള്ള നടപടി ക്രമങ്ങളിൽ വീഴ്ച സംഭവിച്ചെന്നും സ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ ജൂൺ 16നാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശേഷം 17ന് വിട്ടയച്ചു. സിയാദ് ജൂലൈ 25നാണ് മരിച്ചത്. സിയാദിന് പങ്കില്ലാത്ത സംഭവത്തിലായിരുന്നു രാത്രി വീട്ടിൽ എത്തിയുള്ള പൊലീസിൻ്റെ കസ്റ്റഡി നടപടി. കസ്റ്റഡി മർദ്ദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിൻ്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം. കസ്റ്റഡിയിൽ നിന്ന് വിട്ട ശേഷം സിയാദിനെ മറ്റൊരാൾ മർദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിൻ്റെ കുടുംബത്തിൻ്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സിയാദിനെ വാഹനത്തിൽ വെച്ച് സിപിഒ അടിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളും മൊഴികളും പരിശോധിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam