
കൊല്ലം: അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം. ഓരോ ജീവപര്യന്തവും പ്രത്യേകം അനുഭവിക്കണം. ഇതിന് പുറമേ, 26 വർഷം പ്രത്യേക തടവുശിക്ഷയും അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൂടാതെ, 3,20,000 രൂപ പിഴ അടക്കണമെന്നും കൊല്ലം പോക്സോ കോടതി വിധിച്ചു. പ്രതി നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതിയുടെ പ്രായം കണക്കിലെടുത്തുകൊണ്ട് മാത്രമാണ് വധ ശിക്ഷ ഒഴിവാക്കിയതെന്ന് വ്യക്തമാക്കി. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് രാജേഷാണ് കേസിലെ പ്രതി.
കൊല്ലം അഞ്ചലില്‍ 2017 ആഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടിയെ പ്രതി രാജേഷ് കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍ പി എല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത് . കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തിൽ നിര്‍ണ്ണായകമായി. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam