കുഞ്ഞിനേറ്റത് ക്രൂരപീഡനം; അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കുട്ടിയുടെ അമ്മ

By Web TeamFirst Published Jun 23, 2020, 1:13 PM IST
Highlights

തന്‍റെ കുട്ടിയല്ലെന്നാരോപിച്ചാണ് ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നതെന്ന് കുഞ്ഞിന്‍റെ അമ്മ പറയുന്നു. സംഭവദിവസം മുഖത്തടിച്ചശേഷം കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. 

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായെന്ന് കുട്ടിയുടെ അമ്മ. 54 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ ഭർത്താവ് തുടരെത്തുടരെ മർദ്ദിച്ചിരുന്നുവെന്ന് നേപ്പാൾ സ്വദേശിയായ അമ്മ പറഞ്ഞു. അതേസമയം, കുഞ്ഞിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

തന്‍റെ കുട്ടിയല്ലെന്നാരോപിച്ചാണ് ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നതെന്ന് കുഞ്ഞിന്‍റെ അമ്മ പറയുന്നു. സംഭവദിവസം മുഖത്തടിച്ചശേഷം കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഭർത്താവുമൊത്ത് തുടർന്ന് ജീവിക്കാൻ താൽപര്യമില്ലെന്നും നേപ്പാളിലേക്ക് തിരിച്ചുപോകണം എന്നും കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷം ആശ്വാസവാര്‍ത്തയാണ് ആശുപത്രിയില്‍ നിന്നെത്തുന്നത്. ഇന്ന് തനിയെ മുലപ്പാൽ കുടിച്ചു എന്ന് ഡോക്ടർ അറിയിച്ചു. കുട്ടിയുടെ നിലയിൽ പുരോഗതി ഉണ്ടെങ്കിലും അടുത്ത 24 മണിക്കൂർ കൂടി നിർണായകമാണ്. 

സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും കോലഞ്ചേരിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ ഉള്ളത്. തലയിൽ കട്ട പിടിച്ച രക്തം ഇന്നലെ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇന്ന് കുട്ടി തനിയെ അമ്മയുടെ മുലപ്പാൽ കുടിച്ച് തുടങ്ങി എന്ന് ഡോക്ടർ സോജൻ ഐപ്പ് പറഞ്ഞു. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്.ഇതിനിടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ എസ് ഷിജുഖാൻ ആശുപത്രിയിലെത്തി തെളിവെടുത്തു. ഷിജുഖാൻ കുട്ടിയുടെ അമ്മയെയും സന്ദർശിച്ചു. അതേസമയം, കുഞ്ഞിന്‍റെ അച്ഛൻ ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻ‍ഡ് ചെയ്തിരുന്നു.  

click me!