'തൃശൂരിലെ ബോര്‍ഡാണ് ബോര്‍ഡ്'; മന്ത്രിയെ ക്വാറന്‍റീനില്‍ നിന്നൊഴിവാക്കിയതിനെതിരെ അനില്‍ അക്കര എംഎല്‍എ

By Web TeamFirst Published May 16, 2020, 10:29 PM IST
Highlights

 ഗുരുവായൂരിൽ മന്ത്രി സ്വീകരിച്ച അഞ്ച് പേർക്ക് കൊവിഡ് പോസറ്റീവായിട്ടും മന്ത്രിക്ക് നാടുകാണാൻ അവസരമൊരുക്കുകയാണെന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു

തൃശൂര്‍: സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ മന്ത്രി എ സി മൊയ്‍തീന്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ വിമര്‍ശിച്ച് അനില്‍ അക്കര എംഎല്‍എ. വാളയാറിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ അനില്‍ അക്കര എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിരുന്നതായാണ് ബോര്‍ഡ് വിലയിരുത്തിയത്.

എന്നാല്‍, ഗുരുവായൂരിൽ മന്ത്രി സ്വീകരിച്ച അഞ്ച് പേർക്ക് കൊവിഡ് പോസറ്റീവായിട്ടും മന്ത്രിക്ക് നാടുകാണാൻ അവസരമൊരുക്കുകയാണെന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.  ഇത്രയും ഗുരുതരമായ വിഷയം ചർച്ചപ്പോലും ചെയ്യാത്ത ബോർഡിന്റെ കരുതലിലെ രാഷ്ട്രീയം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്വാറന്‍റീനില്‍ പോകണ്ടെങ്കിലും  ഈ മാസം 26 വരെ മന്ത്രി എല്ലാ പൊതുപരിപാടികളും ഒഴിവാക്കണം. വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ യുഡിഎഫ് ജനപ്രതിനികളോട് ക്വാറന്‍റൈനില്‍ പോകാൻ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിരുന്നു.

പ്രവാസികളുമായി ഇടപെടുകയും അനില്‍ അക്കര പങ്കെടുത്ത യോഗത്തിലുണ്ടാവുകയും ചെയ്ത മന്ത്രി എ സി മൊയ്തീനെ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയത് രാഷ്രീയ വിവേചനമെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്‍ച ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

click me!