
മലപ്പുറം: കോഴിക്കോട് കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസത്തിന് ശേഷമാണു മലപ്പുറം മോങ്ങത്തു വെച്ചു പോലീസ് യുവാവിനെ കണ്ടെത്തിയത്. മൈസൂരുവിൽ പാർപ്പിച്ചിരുന്ന യുവാവിനെ പ്രതികൾ ടാക്സി കാറിൽ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് കൊടുവള്ളി കിഴക്കൊത്തെ വീട്ടിൽ നിന്നും അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു.
പ്രതികൾ അന്നൂസുമായി മൈസുരുവിലെ രഹസ്യ കേന്ദ്രത്തിൽ എത്തിയെന്നു വിവരം കിട്ടിയതിനു പിന്നാലെ പോലീസ് സംഘവും സ്ഥലത്ത് തെരച്ചിൽ തുടങ്ങി. ഇതിനിടെ പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ കൂടി പുറത്തിറങ്ങിയതോടെയാണ് അന്നൂസ് റോഷനെ വിട്ടയക്കാൻ ഇവർ തീരുമാനിച്ചത്. ടാക്സി കാറിൽ അന്നൂസുമായി കേരളത്തിലേക്ക് തിരിച്ച സംഘം പിടിക്കപ്പെടുമെന്ന് ഭയന്ന് പാലക്കാട് ഇറങ്ങി.. അന്നൂസിനെ കാറിൽ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മോങ്ങത്തു വെച്ച് പോലീസ് കാർ കണ്ടെത്തി. അന്നൂസിന്റെ സഹോദരൻ അജ്മലുമായി പ്രതികൾകുള്ള സാമ്പത്തിക ഇടപാടുകൾ തന്നെയാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു പോലീസ് പറഞ്ഞു. ടാക്സി ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ്ഇയാൾ പോലീസിനോട് പറഞ്ഞത്. .നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അന്നൂസ് റോഷനെ പോലീസ് തന്നെ വീട്ടിലെത്തിച്ചു. ആറു പേരടങ്ങിയ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും ആരും ഉപദ്രവിച്ചില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജം ആക്കിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.. സംഭവുമായി ബന്ധപ്പെട്ടു മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.