
ആലപ്പുഴ: മലയാള സിനിമയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തെ പരോക്ഷമായി തള്ളികൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ മേഖലയിലെ നയപരമായ പ്രശ്നങ്ങല്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാൽ, അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ പറഞ്ഞുതീര്‍ക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
അവർ ഉന്നയിച്ച മൂന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തു ധാരണയുണ്ടാക്കും. മറ്റൊന്ന് അതിനകത്തെ പ്രശ്നങ്ങൾ ആണ്. അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്നും എല്ലാ സിനിമയും ലാഭകരമാകണമെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. നിർമാതാക്കൾ സർക്കാരിനോട് ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യും. നല്ല സിനിമ നിർമിക്കാൻ എല്ലാ സഹായവും സർക്കാർ നൽകും.
ധാരണ ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ളത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുന്ന സിനിമകളെ ഓടുവെന്ന കാലം മാറി. മികച്ച സിനിമയാണെങ്കിൽ ഓടും. പ്രതിഫലം കൂടുതലാണെന്ന നിർമാതാക്കളുടെ പ്രതികരണമാണ് അഭിനേതാക്കളെ ചൊടിപ്പിച്ചത്. അഭിനേതാക്കൾക്ക് അവരുടേതായ മൂല്യമുണ്ട്.
അത് നൽകേണ്ടി വരും. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ള പ്രശ്നം അവർ പരിഹരിക്കണമെന്നും ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമയിൽ നിന്ന് ലാഭം ഉള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും സിനിമ ഇറക്കുന്നത്. ചർച്ചകൾ നടക്കുന്നത് നല്ലതാണ്. സിനിമയ്ക്ക് ഗുണകരമാകും. അടുത്ത നിയമസഭയിൽ സിനിമയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും. സിനിമ കോൺക്ലേവ് നടക്കുമ്പോൾ എല്ലാവർക്കും പ്രാതിനിത്യം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ; കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് കൂട്ടായ തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam