CPM Mega Thiruvathira : സിപിഎം മെഗാ തിരുവാതിര വിവാദം; തലസ്ഥാനത്ത് ക്ഷമാപണം, തൃശൂരില്‍ ന്യായീകരണം

By Web TeamFirst Published Jan 16, 2022, 3:58 PM IST
Highlights

തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ മെഗാ തിരുവാതിര (Mega Thiruvathira) വിവാദത്തിൽ സിപിഎം (CPM) ക്ഷമാപണം. സ്വാഗതസംഘം കൺവീനർ അജയകുമാറാണ് തിരുവാതിര വിവാദത്തിൽ ക്ഷമാപണം നടത്തിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം. അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്‍റെ പരാതിയില്‍ നടത്തിയ മെ​ഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്.  സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ്  സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ  പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.

Also Read:  പാർട്ടി സമ്മേളനത്തിലെ 'കൂട്ട തിരുവാതിര'; പൊലീസ് കേസെടുത്തു

click me!