
ദില്ലി:മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. നിയമന നടപടി ശുദ്ധ അസംബന്ധം എന്ന രൂക്ഷ വിമർശനമുയർത്തിയാണ് സർവകലാശാലയുടെയും രേഖാ രാജിന്‍റെയും ഹർജികൾ സുപ്രീം കോടതി തള്ളിയത്.
ദളിത് ചിന്തക രേഖാ രാജിനെ അസി. പ്രൊഫസറായി എംജി സർവ്വകലാശാല നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായരെ പകരം നിയമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മഹാത്മാ ഗാന്ധി സർവകലാശാലയും രേഖാ രാജും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ്‍മാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവർ എംജി സർവകലാശാലയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി.
നിയമന വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ടെന്ന് സർവകലാശാല വാദിച്ചു. എന്നാല്‍ രണ്ടുപേർക്ക് പിഎച്ച്ഡി ഉള്ളപ്പോൾ ഒരാളുടെ മാർക്ക് മാത്രം എന്തിന് കണക്കാക്കിയെന്ന് കോടതി ചോദിച്ചു. അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലാത്തതുകൊണ്ടാണ് പിഎച്ച്ഡി മാർക്ക് കണക്കാക്കാത്തത് എന്ന സർവകലാശാല വാദവും കോടതി തള്ളി. യുജിസി അംഗീകാരമില്ലാത്ത ജേണലുകളില്‍ പ്രസിദ്ദീകരിച്ച ലേഖനങ്ങൾക്ക് മാർക്ക് നല്‍കിയതിനെയും കോടതി വിമർശിച്ചു. നിയമന നടപടി അസംബന്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ കോടതി തള്ളിയത്. കോടതിയുടെ പരിഗണനയില്‍ വരാത്ത മറ്റ് നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
പി എച്ച് ഡിയ്ക്ക് ലഭിക്കേണ്ട ആറുമാർക്ക് സെലക്ഷൻ കമ്മിറ്റി നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിേന് യോഗ്യത ഉളളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam