
കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതി പിടിയിൽ. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന മൂന്നാം പ്രതി, ആർഎസ്എസ് പ്രവർത്തകൻ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. 2017 ജൂൺ 7 ന് പുലർച്ചെയായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറുണ്ടായത്. സംഭവത്തിന് പിന്നിൽ ആര്‍എസ്എസാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നാം പ്രതിയും പിടിയിലായത്.
സിപിഎം ഓഫീസ് ആക്രമണത്തിന് ശേഷം ദുബായിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്ക് വേണ്ടി നേരത്തെ ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായ് പൊലീസുമായി സഹകരിച്ചാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവൻ വിശദീകരിച്ചു. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച പ്രതിയെ അവിടെ നിന്നും കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞതിലെ പ്രതികാരമാണ് കോഴിക്കോട്ടെ സിപിഎം ഓഫീസ് ആക്രമിക്കാനുള്ള കാരണമെന്നാണ് പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam