ബാലാവകാശകമ്മീഷൻ ചെയർമാനായി ജഡ്ജിമാരെ അടക്കം തഴഞ്ഞ് നിയമിക്കുന്നത് 'പിടിഎ അംഗത്തെ'

By Web TeamFirst Published Jun 17, 2020, 1:46 PM IST
Highlights

ബാലാവകാശ കമ്മീഷൻ പദവികളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളെന്തെന്ന് ആദ്യം പരിശോധിക്കാം. കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള അറിവും, പ്രവർത്തനമികവുമാണ് പ്രധാന യോഗ്യത.
 

തയ്യാറാക്കിയത്: തിരുവനന്തപുരത്ത് നിന്ന് അനൂപ് ബാലചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തെക്ക് മികവ് മറികടന്ന് നിയമന നീക്കം. രണ്ട് ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് സിപിഎം നോമിനിയായ കെ വി മനോജ്കുമാറിനെ നിയമിക്കാനാണ് സർക്കാർ നീക്കം. സ്കൂൾ പിടിഎയിൽ പ്രവർത്തിച്ചു എന്നതാണ് മനോജ് കുമാറിന്‍റെ യോഗ്യത. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.

ബാലാവകാശ കമ്മീഷൻ പദവികളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളെന്തെന്ന് ആദ്യം പരിശോധിക്കാം. കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള അറിവും, പ്രവർത്തനമികവുമാണ് പ്രധാന യോഗ്യത. മൂന്ന് വർഷം ചീഫ് സെക്രട്ടറി റാങ്കിൽ ശമ്പളം ലഭിക്കുന്ന അർദ്ധജുഡീഷ്യൽ അധികാരങ്ങളുള്ള സുപ്രധാന പദവിയാണിത്. 

മെയ് മാസം 25, 26 തീയതികളിലാണ് അഭിമുഖം നടന്നത്. ബാലാവകാശ പ്രവർത്തനങ്ങളിലെ മികവും അറിവും സർക്കാർ അളന്നപ്പോൾ മിടുക്കൻ കെ വി മനോജ് കുമാർ. അഭിഭാഷകൻ, സ്കൂൾ പിടിഎ അംഗം എന്നിവയാണ് സർക്കാർ കണ്ട യോഗ്യത. തഴയപ്പെട്ടവരുടെ മികവ് നോക്കുമ്പോഴാണ് മനോജ് കുമാറിന്‍റെ നിയമന നീക്കം വിചിത്രമാകുന്നത്.

പോക്സോ വിധിന്യായങ്ങളിലൂടെ ശ്രദ്ധ നേടിയ കാസർകോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, തലശ്ശേരി ജില്ലാ ജഡ്ജി ടി ഇന്ദിര എന്നിവർ അഭിമുഖത്തിൽ കെ വി മനോജ്കുമാറിനും പിന്നിലായി. ചൈൽഡ് വെൽഫയർ സമിതികളിൽ അടക്കം സജീവമായ അരഡസൻ ബാലാവകാശ പ്രവർത്തകരെയും തഴഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെട്ട സമിതിയാണ് മനോജിനെ തെരഞ്ഞെടുത്തത്. വിജിലൻസ് പരിശോധനയും കഴിഞ്ഞു. ഉടൻ നിയമനമുണ്ടാകും. തലശ്ശേരിയിലെ അഭിഭാഷക സംഘടനാ നേതാവും സിപിഎം പ്രവർത്തകനുമാണ് മനോജ്കുമാർ.

ഒന്നാംറാങ്ക് നേടികൊടുത്തത് പിടിഎ പ്രവർത്തനം.കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും ബാലാവകാശ പ്രശ്നങ്ങളിലും ശക്തമായി ഇടപെടേണ്ട കമ്മീഷനിലെക്കുള്ള തെരഞ്ഞെടുപ്പ് ഇങ്ങനെ രാഷ്ട്രീയനിയമനമാകുമ്പോൾ മന്ത്രി നടത്തിയ അഭിമുഖം പ്രഹസനമാകുകയാണോ? മറുപടി പറയേണ്ടത് സർക്കാരാണ്.

click me!