
തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട് അനുനയത്തിലെത്താനാണ് മന്ത്രിമാർ എത്തിയിരിക്കുന്നത്. വിസി നിയമനത്തിൽ സമവായം വേണമെന്ന് ഗവർണറോട് മന്ത്രിമാർ ആവശ്യപ്പെട്ടു.
തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്നും സുപ്രീംകോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചത് യോജിച്ച് തീരുമാനം എടുക്കാനാണെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങൾക്കും മന്ത്രിമാർ പരിഹാരം ആവശ്യപ്പെട്ടു. എന്നാൽ താൽക്കാലിക വിസിയുടെ നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരമാണെന്നായിരുന്നു രാജ്ഭവന്റെ പ്രതികരണം.
അതേസമയം, താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചിരിക്കുകയാണ് സർക്കാർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ ഓഗസ്റ്റ് 15 നാണ് വിരുന്ന് സൽക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.