
ദില്ലി: മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐയുടെ പുതിയ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ബഫർസോൺ വിഷയം ചർച്ചയായില്ലെന്ന് മാർ ആൻഡ്രൂസ് താഴത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാവിലെ പതിനൊന്നിനാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ സാന്നിധ്യത്തിൽ സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചർച്ചയിൽ മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനമാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമായും ഉന്നയിച്ചത്. ക്രൈസ്തവ സഭ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചർച്ചയായെന്ന് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങളിൽ സിബിസിഐ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ ചർച്ചയിൽ വന്നില്ലെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ബഫർ സോൺ വിഷയവും ഉന്നയിച്ചില്ല.
മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഉടൻ ഇക്കാര്യത്തിൽ കേന്ദ്രം നടപടി എടുത്തില്ലെങ്കിൽ അടുത്ത വർഷം സന്ദർശനം ഉണ്ടാകില്ലെന്നാണ് ക്രിസ്ത്യൻ സഭ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ക്രൈസ്തവ സഭയെ കൂടെ നിറുത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മാർ ആൻഡ്രൂസ് താഴത്തിനെ കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam