അതിവേഗ റെയില്‍പാത സില്‍വര്‍ ലൈന്‍റെ ആകാശസര്‍വ്വേ പൂര്‍ത്തിയായി

By Web TeamFirst Published Jan 6, 2020, 3:32 PM IST
Highlights

തിരുവനന്തപുരം മുതല്‍ തിരുനാവായ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തൃശൂരില്‍നിന്ന് കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ അര്‍ധ അതിവേഗ റെയില്‍പാതയായ  സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആകാശ സര്‍വെ പൂര്‍ത്തിയായി.വിശദമായ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്‍റും ഉടന്‍ തയ്യാറാക്കുമെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അറിയിച്ചു.

ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതക്കുള്ള ആകാശ സര്‍വെ നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സര്‍വെ ആറു ദിവസം കൊണ്ട് പൂര്‍ത്തിയായി റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, . കാട്, നദികള്‍, എന്നിവ കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. 

ഇതിനു പുറമെ സ്റ്റേഷന്‍ പ്രദേശങ്ങളും സര്‍വെ ചെയ്തു. അഞ്ചു മുതല്‍ പത്തു സെന്‍റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്.  സര്‍വെ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ടി (ഡിപിആര്‍)നുവേണ്ടിയുള്ള അലൈന്‍മെന്‍റ് നിര്‍ണയിക്കും. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുമായും പ്രധാന റെയിൽവേ സ്റ്റേഷനുകളുമായും അതിവേ​ഗ പാതയെ ബന്ധിപ്പിക്കും. 

തിരുവനന്തപുരം മുതല്‍ തൃശ്ശൂരിനടുത്ത് തിരുന്നാവായ വരെ നിലവിലെ റെയിൽവേ ലൈനിൽ നിന്നും മാറിയും തൃശ്ശൂർ മുതൽ കാസർ​ഗോഡ് വരെ വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്ക് സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക. വിശദ റിപ്പോര്‍ട്ട സമര്‍പിച്ചാല്‍ 10 മാസത്തുള്ളില്‍ അന്തിമ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന​ഗരമേഖലകളിൽ ആകാശപാതയിലൂടെയാവും ട്രെയിൻ കടന്നു പോകുക. 

click me!