
മൂന്നാർ: മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ അരിക്കൊമ്പൻ ദൗത്യമേഖലക്ക് സമീപത്തെത്തിയെന്ന് ദൗത്യ സംഘത്തലവൻ ഡോ. അരുൺ സക്കറിയ പറഞ്ഞു. ഇതിനിടെ ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പ് അരിക്കൊമ്പൻ തകർത്തു. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ടു കൊണ്ടു പോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
അരിക്കൊമ്പൻ ഒരാഴ്ചയിലധികമായി തമ്പടിച്ചിരുന്ന പെരിയ കനാൽ എസ്റ്റേറ്റിലെ ചോലക്കാടിനു താഴെ ദേശീയ പാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാല് പേരാണ് ജീപ്പിലുണ്ടായിരുന്നത്. പുറകോട്ടെടുത്ത ജീപ്പിൻറെ പിൻചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ ജീപ്പ് വലിച്ച് റോഡിന് കുറുകെയിട്ടു. ജീപ്പിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളേറ്റു. കാട്ടാനയുടെ പിടിയിലകപ്പെടാതെ തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണശേഷം കൊമ്പൻ ആനയിറങ്കൽ അണക്കെട്ട് കടന്ന് ദൗത്യ മേഖലക്ക് അടുത്തെത്തിയിട്ടുണ്ട്.
വനപാലകർ കൊമ്പനെ നിരീക്ഷിച്ചു വരുകയാണ്. തിരികെ പെരിയ കനാൽ എസ്റ്റേറ്റിലേക്ക് പോകുന്നത് തടയാൻ കുങ്കിയാനകളെ ഉപയോഗിക്കും. 29-ന് മോക്ക് ഡ്രില്ല് നടത്തിയാലും കോടതി വിധി അനുകൂലമായാലേ മയക്കുവെടി വയ്ക്കൂ. അതേസമയം മുത്തങ്ങയിൽ നിന്നെത്തിയ കുങ്കിയാനകളെ കാണാൻ ജനം കൂട്ടത്തോടെ എത്തി തുടങ്ങിയതോടെ വനംവകുപ്പ് ആനകൾക്ക് അടുത്തേക്ക് പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam