Army helicopter crash : പ്രദീപ് മടങ്ങിയിട്ട് നാല് ദിവസം മാത്രം; മരണ വിവരം അറിയാതെ അച്ഛന്‍

By Web TeamFirst Published Dec 9, 2021, 10:45 AM IST
Highlights

അച്ഛന്‍ രോഗിയായതിനാല്‍ വിവരം അറിയിച്ചിരുന്നില്ല. രാത്രി ഏഴരയോടെ മരണത്തെ സംബന്ധിച്ച് സൂചന ലഭിച്ചിരുന്നെങ്കിലും ഒമ്പതരയോടെയാണ് സ്ഥിരീകരണമുണ്ടായത്. അച്ഛന്റെ ചികിത്സക്കുവേണ്ടിയാണ് പ്രദീപ് നാട്ടിലെത്തിയത്.
 

തൃശൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ (Army helicopter crash) മലയാളി സൈനികന്‍ പ്രദീപ് (Pradeep) അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കുമാ പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടമുണ്ടായത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി. ശ്രീലക്ഷ്മിയാണ് ഭാര്യ. ദക്ഷിണ്‍ദേവ്‌സ, ദേവ പ്രയാഗ് എന്നിവരാണ് മക്കള്‍. അച്ഛന്‍ രോഗിയായതിനാല്‍ വിവരം അറിയിച്ചിരുന്നില്ല. രാത്രി ഏഴരയോടെ മരണത്തെ സംബന്ധിച്ച് സൂചന ലഭിച്ചിരുന്നെങ്കിലും ഒമ്പതരയോടെയാണ് സ്ഥിരീകരണമുണ്ടായത്. അച്ഛന്റെ ചികിത്സക്കുവേണ്ടിയാണ് പ്രദീപ് നാട്ടിലെത്തിയത്.

സ്ഥിരോത്സാഹിയായ യുവാവിനെയാണ് നഷ്ടമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദൗത്യസംഘത്തില്‍ താനുമുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപും ഉള്‍പ്പെടുന്നത്. പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിന് രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും അഭിനന്ദനവും പ്രശംസയും നേടാനായി. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കെടുത്തു. 

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.
 

click me!