
തിരുവനന്തപുരം: കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അനുകുമാരി നിർദേശം നൽകി.
വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലോ പൊതു നിരത്തുകളിലോ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും അടിയന്തിരമായി മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് വകുപ്പ് തലവന്മാർക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണം.
സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട വസ്തു ഉടമയ്ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ നോട്ടീസ് നൽകണം. വസ്തു ഉടമ അപകടാവസ്ഥ സ്വമേധയാ ഒഴിവാക്കാത്ത പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ശിഖരങ്ങൾ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നും ഇതിനായി ചെലവാകുന്ന തുക ബന്ധപ്പെട്ട വസ്തു ഉടമകളിൽ നിന്നും ഈടാക്കണമെന്നും ജില്ലാ ദുരന്തനിവരാണ അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.
പൊതുജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ശിഖരങ്ങൾ മുറിച്ചു മാറ്റി അപകടങ്ങൾ ഒഴിവാക്കാൻ എല്ലാ വകുപ്പ് മേധാവികളും ശ്രദ്ധിക്കണമെന്നും, അപകടകരമായ വൃക്ഷങ്ങൾ പൂർണ്ണമായും മുറിച്ചു മാറ്റേണ്ടതുണ്ടെങ്കിൽ അതത് തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, വനം റേഞ്ച് ഓഫീസർ എന്നവരടങ്ങുന്ന സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam