
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളും കർഷകരും സർക്കാർ ജീവനക്കാരും ഇടതിനൊപ്പമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം. തെരഞ്ഞെടുപ്പ് കാലത്തേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ മനസ് അറിയാനായാണ് സർവേ നടത്തിയത്.
സർവേയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ 44 ശതമാനവും ഇടതുപക്ഷത്തിനൊപ്പമാണ്. 29 ശതമാനം പേർ യുഡിഎഫിനും 15 ശതമാനം പേർ എൻഡിഎയ്ക്കും ഒപ്പമാണ്. 12 ശതമാനം പേർ മറ്റ് രാഷ്ട്രീയ കക്ഷികളെയാണ് പിന്തുണക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ 51 ശതമാനവും ഇടതുപക്ഷത്തിനൊപ്പമാണെന്ന് സർവേ ഫലം പറയുന്നു. 21 ശതമാനം പേർ മാത്രമാണ് യുഡിഎഫിന് ഒപ്പമുള്ളത്. എൻഡിഎയ്ക്ക് ഒപ്പം ഏഴ് ശതമാനം പേരും മറ്റ് രാഷ്ട്രീയ കക്ഷികളോട് ആഭിമുഖ്യം പുലർത്തുന്നു.
അതേസമയം സംസ്ഥാനത്ത് സർവേയിൽ പങ്കെടുത്ത കർഷകരിൽ 58 ശതമാനം പേരും ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിന് ഒപ്പം 25 ശതമാനം പേരും എൻഡിഎക്ക് ഒപ്പം 15 ശതമാനം പേരും നിൽക്കുന്നു. മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് പിന്തുണ നൽകുന്നത് രണ്ട് ശതമാനം പേരാണ്.
ജൂൺ 18 മുതൽ 29 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 50 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു സർവേ. 14 ജില്ലകളിലായി 10, 409 വോട്ടർമാരെ നേരിട്ട് കണ്ട് അഭിപ്രായം തേടി. ജൂലൈ 29 നു ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങൾ ഈ സർവേ യിൽ പ്രതിഫലിച്ചിട്ടില്ല. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടന്നാൽ കേരളം ആർക്കൊപ്പം നിൽക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്, സീഫോർ സർവെ പരിശോധിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam