
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരള ടെലിവിഷൻ ഫെഡറേഷൻ. ഈ സംഭവം തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്‍റ് ബേബി മാത്യു സോമതീരവും ജനറല്‍ സെക്രട്ടറി എം വെങ്കിട്ടരാമനും പ്രസ്താവനയില്‍ വ്യക്തമാക്കി. അതിക്രമം നടത്തിയവര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയൻ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂർ ജില്ലകളിലും പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രതിഷേധ മാര്‍ച്ച് നടന്നു. ക്യാമ്പസിൽ അക്രമങ്ങളുടെ പേരിൽ ദുഷ്‌പേര് ഉണ്ടാക്കിയവർ ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ അക്രമം കാണിക്കുകയാണെന്ന് എം എം ഹസൻ വിമര്‍ശിച്ചു.
സാമൂഹ്യ വിരുദ്ധന്മാർക്ക് അഭയം നൽകുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എഫ്ഐ അക്രമം കരുതി കൂട്ടിയുള്ളതാണ്. വിനു വി ജോണിനെതിരെ കേസെടുത്തതുമായി ഇതും കൂട്ടി വായിക്കണം. അക്രമം നടത്തിയവർക്കെതിരെ എസ്എഫ്ഐ നേതൃത്വം നടപടി എടുക്കാന്‍ തയ്യാറാവണമെന്നും എം എം ഹസൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ഗുണ്ടായിസമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി കിരൺ ബാബു പറഞ്ഞു. ഇന്നലെ രാത്രി എഴരയോടെയാണ് എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു.