ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ്; പുരസ്‍കാരം പ്രഖ്യാപിച്ചു

By Web TeamFirst Published Nov 7, 2021, 7:57 PM IST
Highlights

നഴ്സിങ് രംഗത്തെ പുത്തൻ വാഗ്ദാനങ്ങൾക്കുള്ള റൈസിങ് സ്റ്റാർ പുരസ്കാരം മുതൽ അധ്യാപന മികവിനും ചികിത്സാ രംഗത്തെ മികവിനും ഭരണ മികവിനും പൊതുജനങ്ങൾക്ക് നൽകിയ സേവനത്തിനും അടക്കം ആറ് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: ആരോഗ്യരംഗത്തെ കേരള മോഡലിന് പിന്നിലെ കരുത്തുറ്റ കരങ്ങളായ നഴ്സുമാരുടെ മികവിനെ ആദരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് (nursing excellence award 2021) പ്രഖ്യാപിച്ചു. നഴ്സിങ് രംഗത്തെ പുത്തൻ വാഗ്ദാനങ്ങൾക്കുള്ള റൈസിങ് സ്റ്റാർ പുരസ്കാരം മുതൽ അധ്യാപന മികവിനും ചികിത്സാ രംഗത്തെ മികവിനും ഭരണ മികവിനും പൊതുജനങ്ങൾക്ക് നൽകിയ സേവനത്തിനും അടക്കം ആറ് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 

നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ് നൽകുന്ന റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. 2021ലെ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റാണ് ഹാഷിം. അക്കാദമിക് റെക്കോർഡ്, മുന്നിൽ നിന്ന് നയിക്കാനുള്ള നേതൃപാടവം, നഴ്സിങ് രംഗത്ത് നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. 

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡിൽ മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജീ രഘുനാഥാണ്. 50,000 രൂപയും പ്രശ്സ്തി പത്രവുമാണ് സമ്മാനം. ഇരിങ്ങാലക്കുട ഗവ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് രാജീ രഘുനാഥ്. 31 വർഷത്തെ അനുഭവ പരിചയമുള്ള രാജീ ജനറൽ നഴ്സിങ് ആന്‍ഡ് മിഡവൈഫ് കോഴ്സ് ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാംസ്, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം. 

ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്. ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് ലിന്‍സി. കേന്ദ്ര സർക്കാരിന്‍റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്കാരം എന്നിവ നേടിയ ലിൻസി പി ജെ കേരളത്തിലെ ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്നു. എല്ലാവരും ഭയപ്പെട്ട് നിന്നിടത്ത് രോഗിയുടെ സ്വാബ് എടുത്തത് ലിൻസിയായിരുന്നു.

പൊതുജനങ്ങൾക്കുള്ള സേവനത്തിനുള്ള പുരസ്കാരത്തിന് അർഹയായത് അമ്പിളി തങ്കപ്പനാണ്. മുള്ളൂർക്ക് എസ്എച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അമ്പിളി. കിടപ്പുരോഗികൾക്കും ഡെങ്കിപ്പനി പ്രതിരോധത്തിനുമൊക്കെയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയാണ് അമ്പിളി തങ്കപ്പൻ. അനുഭവ സമ്പത്ത്, പൊതുജന സേവന മേഖലയിലെ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. 

മികച്ച നഴ്സിങ്ങ് സുപ്രണ്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായത് സുദർശ കെയാണ്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അനുഭവ സമ്പത്ത്, ഹെഡ് നഴ്സായുള്ള എക്സ്പീരിയൻസ്, സൂപ്രണ്ടായുള്ള അനുഭവ പരിചയം, മറ്റ് പുരസ്കാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ഗീത പിയാണ്. കോഴിക്കോട്ടെ കാത്ത് ലാബിന് സജ്ജമാക്കുന്നതിൽ മുന്നിൽ നിന്ന മാലാഖയാണ് ഗീത. ഫ്ളോറൻസ് നൈറ്റിങ്ങേൽ അവാർഡ്, കേരള സ്റ്റേറ്റ് ബെസ്റ്റ് നഴ്സിങ് അവാർഡ് എന്നിവ സ്വന്തമാക്കിയ ആളാണ് ഗീത പി. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയത് അന്നമ്മ സിയും ഷൈജ പിയുമാണ്. 

 

ഡോ. രാജീവ് സദാനന്ദൻ, ഡോ. റോയ് കെ ജോർജ്ജ്, ഡോ. സെൽവ ടൈറ്റസ് ചാക്കോ, ഡോ. ലത, എം ജി ശോഭന, ഡോ. സലീന ഷാ, ഡോ. സോന പി.എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‍കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 

click me!