ചിത്തിര തിരുനാളിനെതിരെ 3 വധശ്രമം; 'ഹിസ്റ്ററി ലിബറേറ്റഡ്' പുസ്തകത്തിലൂടെ വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍

By Web TeamFirst Published Apr 10, 2021, 5:35 PM IST
Highlights

1924ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ നിര്യാണത്തോടെ പന്ത്രണ്ടാം വയസ്സിലാണ്, ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ മഹരാജാവായത്. പ്രായപൂര്‍ത്തിയാകുന്നതുവരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി തിരുവിതാംകൂര്‍ ഭരിച്ചു.

തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിനെതിരെ മൂന്ന് വധശ്രമങ്ങള്‍ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ പുസ്തകത്തിലാണ് ഈ വിവാദ വെളിപ്പെടുത്തലുള്ളത്. രാജകുടുംബത്തെക്കുറിച്ചുള്ള, ചില തെറ്റിദ്ധാരണകള്‍ക്കും, മഞ്ഞ മഷിയിലുള്ള ചില രചനകള്‍ക്കുമുള്ള മറുപടിയാണിതെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1924ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ നിര്യാണത്തോടെ പന്ത്രണ്ടാം വയസ്സിലാണ്, ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ മഹരാജാവായത്. പ്രായപൂര്‍ത്തിയാകുന്നതുവരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി തിരുവിതാംകൂര്‍ ഭരിച്ചു. ചിത്തിര തിരുനാള്‍ 18 വയസ്സ് പൂര്‍ത്തിയായി അധികാരത്തിലെത്തുന്നത് തടയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഈ കാലയളിവ്ല്‍ നടന്നുവെന്നാണ് ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍. ചിത്തിര തിരുനാളിന്‍റെ അമ്മ സേതുപാർവ്വതിബായിയാണ് ഇത് തന്നോട് പറഞ്ഞതെന്ന് രാജകുടംബാഗമായ അശ്വതി തിരുനാള്‍ ലക്ഷ്മിബായി വ്യക്തമാക്കി.

ചിത്തിര തിരുനാള്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പായിരുന്നു രണ്ട് വധശ്രമങ്ങള്‍. മഹാരാജാവായി അധികാരമേറ്റേടുത്ത ദിവസമായിരുന്നു മൂന്നാമത്തെ വധശ്രമം. ശ്രീപദ്മനാഭന്‍റെ അനുഗ്രഹം കൊണ്ട് എല്ലാ തടയാന്‍ കഴിഞ്ഞു. ചിത്തിര തിരുനാളിനോ അമ്മയ്ക്കോ പുറംലോകം ഇതിറിയുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. രാജകുടംബത്തിലെ അധികാര തര്‍ക്കത്തില്‍ പങ്കാളികളായിരുന്നവര്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. രാജകുടംബത്തെക്കുറിച്ചുള്ള ചരിത്ര രചനകളില്‍ പലതും മുന്‍വിധിയുള്ളതാണ്. പൊതുസമൂഹത്തിലെ തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ പസുത്കം.

ദിവാന്‍ സര്‍ സിപിക്ക്, ചിത്തിര തിരുനാള്‍ അമിത സ്വാതന്ത്രം നല്‍കിയെന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് അശ്വതി തിരുനാളിന്‍റെ  പുസ്തകത്തില്‍ പറയുന്നു. പുന്നപ്ര വയലാര്‍ വെടിവയപ് ഇരു വിഭാഗവും സംയമനം പാലിച്ചാല്‍ ഒഴിവാക്കാമായിരുന്നു. സ്വതന്ത്ര തിരുവിതാംകൂറിനായി സര്‍ സിപി ചിത്തിര തിരനാളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആക്ഷേപവും തള്ളുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അധികാരത്തര്‍ക്കവും അന്തപുര രഹസ്യങ്ങളും പുതിയ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഹിസ്റ്ററി ലിബറേറ്റഡിന്‍റെ ഔദ്യോഗിക പ്രകാശനം കൊവിഡ് സാഹചര്യത്തില്‍ നീളുകയാണ്. കൊണാര്‍ക് പബ്ളിഷേഴ്സ് പുറത്തിറക്കുന്ന പുസത്കത്തിന്‍റെ ആദ്യ എഡിഷന്‍ ഇതിനകം പൂര്‍ത്തിയായതോടെ പുതിയ എഡിഷന്‍ ഒരുങ്ങുകയാണ്. 
 

click me!