സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. വാഹനം കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറിയ ആളെ സ്ഥാനാര്‍ത്ഥിയാക്കുന്ന കോണ്‍ഗ്രസ് എന്ത് ആശയമാണ് മുന്നോട്ടുവെക്കുന്നതെന്ന് ചോദ്യം.

കൊല്ലം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷ പോറ്റിയെ പരിഹസിച്ചും രൂക്ഷ വിമർശനം ഉയർത്തിയും സിപിഎം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹന്‍. ആദ്യമായിട്ടാണ് വാഹനം കിട്ടാത്തതിന്‍റെ പേരില്‍ ഒരാള്‍ പാര്‍ട്ടി മാറുന്നതെന്നായിരുന്നു ജയമോഹന്റെ പരിഹാസം. വാഹനം കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറിയ ആളെ സ്ഥാനാര്‍ത്ഥിയാക്കുന്ന കോണ്‍ഗ്രസ് എന്ത് ആശയമാണ് മുന്നോട്ടുവെക്കുന്നതെന്നും ജയമോഹന്‍ ചോദിച്ചു.

പാര്‍ട്ടി എല്ലാ ആനുകൂല്യങ്ങളും അവസരങ്ങളും ഐഷാ പോറ്റിക്ക് നല്‍കിയിട്ടുണ്ട്. സഞ്ചരിക്കാന്‍ കാര്‍ അനുവദിച്ചില്ല എന്നതുകൊണ്ട് പാർട്ടി മാറിയെന്നാണ് ഐഷ പോറ്റി പറയുന്നത്. ലക്ഷക്കണക്കിന് രൂപ പെന്‍ഷനും ഡീസല്‍ അടിക്കാനുള്ള കൂപ്പണുമെല്ലാമുൾപ്പെടെ പാര്‍ട്ടി സൗകര്യങ്ങളെല്ലാം കൊടുത്തു. ഇത്രയും സൗകര്യങ്ങള്‍ ലഭിച്ച ഒരാള്‍ വാഹനം കിട്ടിയില്ല എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ നിന്ന് മാറുകയാണ്. വാഹനം കിട്ടാത്തതിന് പാർട്ടി മാറിയ ഒരാളെ അപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് രാഷ്ട്രീയം മലീമസമാക്കാനെ ഉപകരിക്കുകയുള്ളൂവെന്ന് ജയമോഹന്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകാലം സിപിഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായിരുന്ന ഐഷാ പോറ്റിയ്ക്ക് തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ലഭിക്കുമെന്ന് കരുതിയിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. പിന്നീട് സീറ്റ് ലഭിക്കാതെ വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.