
ബംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. ഒരു ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പുത്തൂരിലെ വിട്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ പശുക്കടത്തുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. വിട്ലയില്‍ നിന്ന് കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ ഒരു സംഘം തടയുകയും വാഹനം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ മര്‍ദ്ദിച്ച ശേഷമായിരുന്നു അക്രമം. ഇവരുടെ പക്കലുണ്ടായിരുന്ന അരലക്ഷം രൂപയും അക്രമിസംഘം തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കെഎസ്ആര്‍ടിസി ബസിന് നേരെയുള്ള കല്ലേറില്‍ കലാശിച്ചതെന്നാണ് സൂചന.
പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്ന് പുത്തൂരിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് ബസുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവറെ പുത്തൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ നിന്നും പുത്തൂരില്‍ നിന്നുമുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുത്തൂര്‍ - കാസര്‍കോട് ബസ് സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam