ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി കണ്ടെത്തല്‍

By Web TeamFirst Published Jun 25, 2019, 12:20 PM IST
Highlights

സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാനുള്ള തീരുമാനം ഇന്നുണ്ടാകില്ല. സെക്രട്ടറിയുടെ അധികാര പരിധിയിലുള്ളതാണെങ്കിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് സൂചന

ആന്തൂര്‍: ആന്തൂരില്‍ ആത്മത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാർത്ഥ കൺവെൻഷൻ സെന്‍ററിന്  അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ നടന്നതായാണ് രേഖകൾ വിശദമാക്കുന്നത്. എഞ്ചിനീയർ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും രേഖകള്‍ വിശദമാക്കുന്നു. 

കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. അതിനിടെ സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാനുള്ള തീരുമാനം ഇന്നുണ്ടാകില്ല. ഫയൽ പരിശോധന പൂർത്തിയായില്ലെന്നാണ് വിശദീകരണം. സെക്രട്ടറിയുടെ അധികാര പരിധിയിലുള്ളതാണെങ്കിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതേസമയം  സാജന്‍റെ ആത്മഹത്യയിൽ പി കെ ശ്യാമളയ്ക്ക് എതിരെ പ്രാഥമിക തെളിവുകൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണം സംഘമുള്ളത്. 

ഇന്നലെ അന്വേഷണസംഘം സാജന്‍റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ സാജന്‍റെ ഡയറി കണ്ടെടുത്തിരുന്നു. ആത്മഹത്യയ്ക്ക് മുൻപ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് വിവരം. ഡയറിയിൽ കൺവെൻഷൻ സെന്‍റർ അനുമതിയിലുണ്ടായ തടസ്സങ്ങൾ പരാമർശിക്കുന്നുണ്ട്. വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഡയറിയിൽ പരാമർശമുണ്ട്. 

click me!