അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശൻ, ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

By Web TeamFirst Published Dec 6, 2021, 9:36 AM IST
Highlights

നിയമസഭയ്ക്ക് മുന്നിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കിൽ സർക്കാർ എന്തുകൊടുത്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രദിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ 25 കോടിയോളം പേർക്ക് വിദ്യാഭ്യാസം കിട്ടിയിട്ടില്ല. കേരളം പക്ഷേ വളരെ ദൂരം മുന്നോട്ട് പോയി. ഡിജിറ്റൽ വിദ്യാഭ്യാസം ആർക്ക് ആദ്യം കൊടുക്കണമെന്ന കാഴ്ചപ്പാട് സർക്കാരിനുണ്ട്. ആദിവാസി കുട്ടികൾക്ക് ആദ്യ പരിഗണന നൽകി. സംസ്ഥാനത്ത് ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും. അട്ടപ്പാടി വിഷയത്തിൽ മുഖ്യമന്ത്രിയുമായി രണ്ട് തവണ സംസാരിച്ചു. അവിടേക്ക് വേണ്ട കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അവരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് വികസനം നടപ്പാക്കും. സ്വയം പര്യാപ്തതയിലേക്ക് അവരെ എത്തിക്കും. ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത് നല്ല കാര്യം. കുട്ടികളുടെ മരണം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. സിക്കിൾ സെൽ അനീമിയയാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.
 

click me!