അട്ടപ്പാടി മധു കേസ് : വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

Published : Jun 11, 2022, 02:16 PM ISTUpdated : Jun 11, 2022, 03:15 PM IST
അട്ടപ്പാടി മധു കേസ് : വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

Synopsis

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുംവരെ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് മധുവിന്റെ അമ്മ മല്ലി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മ, വിചാരണ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും (Attappadi Madhu murder case). സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവയ്ക്കണമെന്നാണ് ആവശ്യമെന്ന് മധുവിന്റെ അമ്മ മല്ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ ബന്ധുക്കൾ അടക്കം കൂറുമാറിയ സാഹചര്യമാണുള്ളത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മല്ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകന് നീതി വേണം എന്നും മല്ലി വ്യക്തമാക്കി.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു കഴിഞ്ഞ ദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ  കോടതി പറഞ്ഞു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും  കോടതി നിർദേശിച്ചു. ഇതേ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്ന വരെ വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യം കുടുംബം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് ചൊവ്വാഴ്ച വരെ സാക്ഷി വിസ്താരം നിർത്തിവയ്ക്കുകയായിരുന്നു.  ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനും അല്ലാത്ത പക്ഷം ചൊവ്വാഴ്ച സാക്ഷി വിസ്താരം പുനരാരംഭിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി  ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

മധുവിനെ മർദിക്കുന്നത് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയവരാണ് പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും. എന്നാൽ സാക്ഷിവിസ്താരത്തിനിടെ നേരത്തെ നൽകിയ മൊഴി ഇരുവരും നിഷേധിച്ചു. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യമൊഴിയെന്ന് ഇരുവരും കോടതിയിൽ തിരുത്തി പറഞ്ഞു. പ്രതികൾ പലവിധത്തിൽ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നാണ് മധുവിന്റെ  സഹോദരി സരസു പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്നും അതുവരെ വിചാരണ നിർത്തിവയ്ക്കണമെന്നുമുള്ള ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. 
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു