അട്ടപ്പാടി മധു കേസ്: രണ്ട് സാക്ഷികൾ കൂടി കൂറുമാറി, 29 ആം സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാൻ ഉത്തരവിട്ട് കോടതി

By Web TeamFirst Published Sep 14, 2022, 1:45 PM IST
Highlights

മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ  കാണുന്നില്ലെന്ന് സാക്ഷി.  ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി

പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷിക്കെതിരെ കോടതി. ഇരുപത്തിയൊമ്പതാം സാക്ഷി സുനിൽകുമാറിന്റെ കാഴ്ച ശക്തി പരിശോധിക്കാനാണ് കോടതി നിർദേശിച്ചത്. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ  കാണുന്നില്ലെന്നായിരുന്നു കോടതിയിൽ സുനിൽകുമാർ പറഞ്ഞത്. സുനിൽ ഉൾപ്പെടുന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചപ്പോഴാണ് സുനിൽ ഇക്കാര്യം അറിയിച്ചത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കാഴ്ചക്കാരനായി നിൽക്കുന്ന സുനിൽകുമാറും വീഡിയോയിലുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് ദൃശ്യങ്ങൾ കാണുന്നില്ലെന്ന് സുനിൽകുമാർ പറഞ്ഞത്.  തുടർന്നാണ് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്.

അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി

'മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു', 'പ്രതികള്‍ കള്ളൻ എന്നു പറഞ്ഞ് മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു'... ഇതായിരുന്നു സുനിൽകുമാര്‍ പൊലീസിന് നല്‍കിയ മൊഴി. സുനിൽകുമാറിന് പിന്നാലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറി. ഇതോടെ, മധു കൊലക്കേസിൽ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി. ഇരുത്തിയേഴാം സാക്ഷി സെയ്തലവി ഇന്നലെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്. 

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ഈ മാസത്തെ രണ്ടാമത്തേത്

പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷൻ നേരത്തെ മണ്ണാർക്കാട് എസ്‍സി - എസ്‍ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കf. കേസിലെ പതിനാറിൽ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്ക്കോടതികൾക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഇക്കാര്യത്തിലെ നിയമപ്രശ്നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

click me!