
കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. താത്തൂര്‍ ടസ്കര്‍ വണ്‍ എന്നാണ് ആനയ്ക്ക് വനംവകുപ്പ് നൽകിയ പേര്ത. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവ കര്‍ഷകനായ വടക്കനാട് പച്ചാടി സ്വദേശി രജീവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രജീവിന്‍റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാന ആക്രമണത്തിൽ തകർന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. രജീവിനെ കാട്ടാന തുമ്പിക്കൈയിൽ എടുത്തുയർത്തി നിലത്ത് അടിച്ചതാകാമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam