
കോഴിക്കോട്: താമരശേരിയില്‍ വാഹനാപകടത്തിൽ മരിച്ച ജംനാസെന്ന ഫൈറൂസിന്‍റേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണം ശരിവയ്ക്കുന്ന കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്ത്. അപകടത്തിന് ഒരാഴ്ച മുമ്പും ഫൈറൂസിന് ഭീഷണി സന്ദേശം കിട്ടിയിരുന്നുവെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഫൈറൂസിനെ അപായപ്പെടുത്തയതെന്ന് ശരിവയ്കകുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവരുന്നത്. ലക്ഷ്യം ആഷിക്കാണെന്നും (ഫൈറൂസിന്റെ സുഹൃത്ത്) ഇതിനിടയിൽ ആരുവന്നാലും അപായപ്പെടുത്തുമെന്നുമാണ് സന്ദേശം. ഇടയിൽ വന്നതുകൊണ്ടാണ് ഫൈറൂസിന് ഇങ്ങിനെ സംഭവിച്ചതെന്നും സന്ദേശത്തിലുണ്ട്. ''ഞാനും ആഷിക്കും തമ്മിലുള്ളത് ഞാൻ തീർക്കും. ഇതിനിടയിലും മുന്നിലും ആരും വരണ്ട. ഇപ്പോ കണ്ടില്ലേ. നിങ്ങൾക്ക് താങ്ങാനാകില്ല. എനിക്കൊന്നും നോക്കാനില്ല മുകളിലാകാശവും താഴെ ഭൂമിയുമായി നടക്കുകയാണ്''-എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ശബ്ദസന്ദേശത്തിന്‍റെ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്.
'ഫൈറൂസിന് അടികിട്ടി, ഇനി അടുത്തത് ആഷിക്', യുവാവിന്റേത് കൊലപാതകമെന്ന് സൂചിപ്പിച്ച് ശബ്ദരേഖ
ഫൈറൂസിനെ അപായപ്പെടുത്തിയതാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. കഴിഞ്ഞ ദിവസം ഫൈറൂസിന്‍റെ സുഹൃത്ത് തനിക്ക് കിട്ടിയ ഭീഷണി ഫോണ്‍ സന്ദേശം പുറത്ത് വിട്ടിരുന്നു. ഫൈറൂസ് അപകടത്തില്‍പെടുന്നതിന് ഏതാനും ദിവസം മുന്‍പ് ഫോണിലൂടെ ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബവും വ്യക്തമാക്കുന്നു. ഇത് അവസാനത്തെ പെരുന്നാളാണെന്ന് അന്ന് ഫൈറൂസ് കൂടുംബാങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഫൈറൂസിന്‍റെ വാക്കുകള്‍ അന്ന് ഗൗരവത്തിലെടുത്തില്ലെന്ന് സഹോദരന്‍ പറയുന്നു.
കൂടുതല്‍ ഭീഷണി സന്ദേശങ്ങള്‍ പുറത്ത് വരുമ്പോള്‍ മരണത്തില്‍ ദുരൂഹത ഏറുകയാണ്. സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അപകടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കി ഫൈറൂസിനെ അപായപ്പെടുത്തിയതാണോ എന്ന ദിശയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam