
തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ഗിരി ലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്.
ഇന്നലെ രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ ജി.ആർ.അനിൽ വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുന്നത്. രണ്ടാം ഭർത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയിൽ നടപടിവേണമെന്നായിരുന്നു മന്ത്രി ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്പെക്ടറും തമ്മിൽ പൊരിഞ്ഞ വാക്കേറ്റമായി. മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു.
തിരുവനന്തപുരം റൂറൽ എസ്പി ഗിരിലാലിനോട് വിശദീകരണം തേടി. ഇന്നലെ ലഭിച്ച പരാതിയിൽ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ് ഇന്ന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്.
Read Also: അങ്കണവാടിയിൽ മലിനജലം കണ്ടെത്തിയ സംഭവം: രണ്ടു ജീവനക്കാര്‍ക്ക് സസ്പെൻഷൻ
പാഞ്ഞാൾ പഞ്ചായത്തിലെ വാഴാലിപ്പാടം അംഗൻവാടിയിലെ കുടിവെള്ള ടാങ്കിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ രണ്ട് അങ്കണവാടി ജീവനക്കാരെ സസ്പെൻഡ‍് ചെയ്തു. സംഭവത്തിൽ പാഞ്ഞാൾ ആരോഗ്യ വകുപ്പിൻ്റെയും, പാഞ്ഞാൾ ഗ്രാമ പഞ്ചായതിൻ്റെയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.അംഗൻവാടിയിലെ രണ്ട് ജീവനക്കാർ സംഭവത്തിൽ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. അംഗൻവാടിയുടെ തത്കാലിക ചുമതല തൊട്ടടുത്തുള്ള അംഗൻവാടി ജീവനക്കാർക്ക് കൈമാറിയതായി വാർഡ് മെമ്പർ പി.എം.മുസ്തഫ അറിയിച്ചു.
ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികൾക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കൾ പരിശോധിക്കാൻ തീരുമാനിച്ചത്. (കൂടുതല്‍ വായിക്കാം...)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam