മോശമായ പെരുമാറ്റം; ഓട്ടോ ഡ്രെെവര്‍മാരോട് രോഗികളെ പരിചരിക്കാന്‍ നിര്‍ദേശം

By Web TeamFirst Published Aug 22, 2019, 7:31 PM IST
Highlights

എറണാകുളം ആര്‍ടിഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. കൂടാതെ സംഭവത്തില്‍ ഉള്‍പ്പെട്ട ഓട്ടോ ഡ്രെെവര്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷയും നല്‍കിയിട്ടുണ്ട്.

കൊച്ചി: യാത്രക്കാരോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രെെവര്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷ വിധിച്ച് ജില്ലാ ഭരണകൂടം. രണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് എറണാകുളം ആര്‍ടിഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

കൂടാതെ സംഭവത്തില്‍ ഉള്‍പ്പെട്ട ഓട്ടോ ഡ്രെെവര്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷയും നല്‍കിയിട്ടുണ്ട്. ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറിൽ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാൻസർ വാർഡിൽ രോഗികളെ പരിചരിക്കാനും നിർദേശിച്ചു.

രണ്ടാമത്തെ സംഭവത്തിൽ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രോഗീ പരിചരണം നടത്തുവാനും നിർദേശം നൽകിയതായി കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഈ കാലയളവില്‍ ഇവര്‍ ആശുപത്രി സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണെന്നും കളക്ടര്‍ വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

2 ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സമൂഹ മാധ്യമങ്ങളിലൂടെ ശ്രേദ്ധയിൽ പെടുകയും വിഷയം എറണാകുളം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു കേസുകളിലും ഡ്രൈവർമാർ സഭ്യമല്ലാത്ത പെരുമാറ്റത്തിലൂടെ , വളരെ പ്രതിബദ്ധതയോടെ ജനസേവനം നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളി സമൂഹത്തിനു തന്നെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ രണ്ടാൾക്കും മാതൃകാപരമായ ശിക്ഷ നല്‍കി. ഓട്ടോ തൊഴിലാളി സഹോദരങ്ങൾ യാത്രക്കാരോടും പൊതുജനങ്ങളോടും ഉള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് .

ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറിൽ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാൻസർ വാർഡിൽ രോഗികളെ പരിചരിക്കാനും നിർദേശിച്ചു .

രണ്ടാമത്തെ സംഭവത്തിൽ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രോഗീ പരിചരണം നടത്തുവാനും നിർദേശം നൽകി .

ഇതിനായി ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് . ഈ കാലയളവില്‍ ഇദ്ദേഹം ഹോസ്പിറ്റൽ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ഈ നടപടിയെ ഒരു ശിക്ഷയായി കരുതാതെ മാറ്റത്തിനുള്ള ഒരു അവസരമായി കരുതി സേവനത്തിലൂടെ ഇവർക്ക് രണ്ടാൾക്കും പ്രത്യക്ഷമായ മാറ്റം സ്വഭാവത്തിൽ ഉണ്ടാകട്ടെ എന്നും എറണാകുളം ജില്ലയെ ജനസൗഹൃദ ഓട്ടോകൾ മാത്രമുള്ള ജില്ലയായി മാറ്റാൻ നമുക്ക് ശ്രമിക്കാം.

special note : നല്ലരീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഭൂരിഭാഗം ഓട്ടോ തൊഴിലാളി സഹോദരങ്ങളോടും ബഹുമാനം തന്നെയാണ് എനിക്കുള്ളത്. 

 

click me!