
തിരുവനന്തപുരം: ആത്മകഥാ ഭാഗം പോളിംഗ് ദിനത്തിൽ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്ന് സംശയിച്ച് ഇ പി ജയരാജൻ. പ്രസിദ്ധീകരണത്തിന് കരാർ ഇല്ലാത്തതിനാലാണ് ഡിസി ബുക്സിനെ ഇപി തള്ളിപ്പറയുന്നതെന്നാണ് വിവരം. ഇപിയുമായുള്ള ആശയവിനിമയത്തിന്‍റെ വിശദാംശങ്ങളുണ്ടെങ്കിലും നിലവിൽ മറുപടി പറയേണ്ടെന്നാണ് ഡിസി തീരുമാനം. പ്രചരിച്ച ആത്മകഥാ ഭാഗം ഇനി അതേപടി ഡിസി പ്രസിദ്ധീകരിക്കാനിടയില്ല.
പ്രചരിച്ച ആത്മകഥാ ഭാഗം മുഴുവൻ ഇപി തള്ളുമ്പോഴും അങ്ങിനെയല്ലെ കാര്യങ്ങൾ എന്നാണ് അറിയുന്നത്. പുസ്കകത്തിൻ്റെ കാര്യത്തിൽ ഇപിയും ഡിസിയും തമ്മിൽ ധാരണയുണ്ടായിരുന്നെന്നാണ് വിവരം. ഇപി പകർത്തിയെഴുതാൻ ഏല്പിച്ച മാധ്യമപ്രവർത്തകൻ വഴിയാണ് വിവരങ്ങൾ ഡിസിക്ക് കൈമാറിയതെന്നാണ് സൂചന. പക്ഷേ പുസ്തകത്തിൻറെ വിവരങ്ങൾ പോളിംഗ് ദിനം വരുമെന്ന കാര്യം ഇപിക്ക് അറിയില്ലായിരുന്നുവെന്നാണ് കരുതേണ്ടത്. അതാണ് ആത്മകഥാ ഭാഗങ്ങൾ പ്രചരിക്കാൻ തുടങ്ങിയ അതിരാവിലെ മുതൽ ഇപി മാധ്യമങ്ങളിലൂടെ നിഷേധിച്ചത്.
Also Read:ആത്മകഥ വിവാദം; ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകിയേക്കും
കരാർ ഇല്ലാത്തതിനാലാണ് ഡിസിയെയും പ്രചരിപ്പ ഭാഗങ്ങളെയും പൂർണ്ണമായും ഇപി തള്ളുന്നത്. അപ്പോൾ എഴുതാൻ ഏല്പിച്ചമാധ്യമപ്രവർത്തകനിൽ നിന്നോ ഡിസിയിൽ നിന്നോ മറ്റെവിടെ നിന്നോ ചോർന്നു എന്നാണ് ഇപിയുടെ സംശയങ്ങൾ. വിവരം പുറത്ത് വന്നത് തെരഞ്ഞെടുപ്പ് ദിനമായതിനാൽ ലക്ഷ്യം താൻ തന്നെയാണെന്നും ഇപി ജയരാജൻ കരുതുന്നു. പാർട്ടിയെ നിശിതമായി വിമർശിക്കുന്ന പ്രചരിക്കുന്ന ആത്മകഥാഭാഗങങൾ ഇനി ഇപിക്ക് പുസ്തകത്തിൽ ചേർക്കാനാകില്ല. ഇപി തന്നെ എഴുതിയാണെന്ന് ഉള്ളിൽ സംശയിക്കുന്ന പാർട്ടിക്ക് എല്ലാം ഇപിയെ കൊണ്ട് തന്നെ നിഷേധിപ്പിക്കാനും സാധിച്ചു. വിശ്യാസ്യതയ്ക്ക് പോലും മങ്ങലേൽക്കും വിധം ആരോപണം നേരിടുമ്പോഴും ഡിസി ഇപിയുമായി പോരാട്ടത്തിനില്ല.
കരാർ ഇല്ലെങ്കിലും ഇപിയുമായും തിരുത്തിയെഴുതിയ മാധ്യമപ്രവർത്തകനുമായുള്ള ആശയവിനിമയത്തിൻ്റെ വിശദാംശങ്ങൾ ഡിസിയുടെ പക്കലുണ്ടെന്നാണ് സൂചന. പക്ഷേ എല്ലാം പറഞ്ഞാൽ ഇപിക്കെതിരെ മാത്രമല്ല സർക്കാറിനും സിപിഎമ്മിനുമെതിരായ തുറന്ന യുദ്ധമായി മാറാനിടയുണ്ട്. നാളെ അത് സ്ഥാപനത്തിൻറെ നിലനില്പിനെ തന്നെ ബാധിക്കുമെന്നതിനിലാണ് ഡിസിയുടെ തൊട്ടുതൊടാതെയുള്ള ഒഴിഞ്ഞുമാറൽ. ആത്മകഥാ കാരൻ തന്നെ തള്ളിപ്പറഞ്ഞ അസാധാരണ സ്ഥിതി ആയതിനാൽ പ്രചരിച്ച കട്ടൻചായയും പരിപ്പ് വടയും ആത്മകഥഭാഗം അതേ പടി ഇനി ഡിസിക്ക് പ്രസിദ്ധീകരിക്കാനാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam