'ആയുഷ്മാൻ ഭാരതി'നെച്ചൊല്ലി കേന്ദ്രവും കേരളവും നേർക്കുനേർ: മോദിക്ക് കെ കെ ശൈലജയുടെ മറുപടി

By Web TeamFirst Published Jun 8, 2019, 7:01 PM IST
Highlights

പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേരളം പദ്ധതിയിൽ ഒപ്പിട്ടതാണെന്നും ആദ്യ ഗഡു എന്ന നിലയിൽ 25 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. 

തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ  സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ.  പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് പറഞ്ഞ മന്ത്രി കെ കെ ശൈലജ പദ്ധതിയിൽ കേരളം അംഗമാണെന്നും ഇതിന്‍റെ ആദ്യ ഗഡു കേരളത്തിന് കിട്ടിയെന്നും പറഞ്ഞു. 

ബിപിഎൽ പരിധിയിലുള്ളവർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി ഇന്ന് തൃശ്ശൂരിൽ പറഞ്ഞത്. ഈ പ്രസ്താവന കെ കെ ശൈലജ തള്ളി. 

പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേരളം പദ്ധതിയിൽ ഒപ്പിട്ടതാണെന്നും ആദ്യ ഗഡു എന്ന നിലയിൽ 25 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. 

കേരളത്തിൽ നിലവിലുള്ള ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതെ കേന്ദ്ര പദ്ധതിയിൽ സഹകരിക്കാനാണ് കേരളം ആഗ്രഹിച്ചതെന്നും  മന്ത്രി വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ വികസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. 

മല എലിയെ പ്രസവിച്ചത് പോലെ എന്നായിരുന്നു സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക് ആയുഷ്മാൻ ഭാരത് പദ്ധതിയെ കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിൽ വിശേഷിപ്പിച്ചത്. കേന്ദ്രത്തിൽ നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (RSBY) ക്ക് പകരമായാണ്  ആയുഷ്മാൻ ഭാരത് പദ്ധതി വിഭാവനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുമെന്നതായിരുന്നു ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണമായി അവതരിപ്പിക്കപ്പെട്ടത് എന്നാൽ പിന്നീട് പുറത്ത് വന്ന കണക്കുകൾ പ്രകാരം പദ്ധതിക്കായി നീക്കി വച്ച തുക അപര്യാപ്തമാണെന്നും കേരളത്തിൽ നിലവിലെ ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ പലരും പുതിയ കേന്ദ്ര പദ്ധതിയുടെ സംരക്ഷണത്തിന് പുറത്താകുമെന്നും വ്യക്തമായി. 

കേന്ദ്ര കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ 18.5 ലക്ഷം കുടുംബങ്ങളാണ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. എന്നാൽ മുൻ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച കേരളത്തിന്‍റെ സ്വന്തം പദ്ധതി ആയ ആർഎസ്ബിവൈ- ചിസ് പദ്ധതിയിലൂടെ തന്നെ 40.9 ലക്ഷം കുടുംബങ്ങൾ ഇൻഷുറൻസ് ഗുണഭോക്താക്കളായിരുന്നു.
 

click me!