
തിരുവനന്തപുരം: ഒരാഴ്ച വൈകി കാലവര്‍ഷം കേരളത്തിലെത്തി. ആദ്യ ദിനങ്ങളില്‍ കനത്ത മഴ പെയ്യില്ലെന്നാണ് സൂചന. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.
കാലാവസ്ഥ പ്രവചനം കൂടുതല്‍ ശാസ്ത്രീയവും കൃതൃതയുള്ളതുമാക്കാന്‍ നടപടി വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിററി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 14 മഴ മാപിനികളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററില്‍ അധികം മഴ രേഖപ്പെടുത്തണമെന്നതാണ് കാലവര്‍ഷ പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം.
ഇത് സ്ഥീരികരിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദം കാലവര്‍ഷത്തിന്‍റെ വരവ് പ്രഖ്യാപിച്ചത്. എന്നാല്‍, നേരത്തേ പ്രഖ്യാപിച്ച അലര്‍ട്ടുകളില്‍ മാറ്റം വരുത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങലിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.തിങ്കളാഴ്ച എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.
കാലാവസ്ഥ മാപിനികള്‍ നൂറായി ഉയര്‍ത്താന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തയ്യാറായിട്ടുണ്ട്. 35 എണ്ണത്തിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കാലാവസ്ഥ പ്രവചനം കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ കോഴിക്കോട് ഡോപ്ളാര്‍ റഡാര്‍ സ്ഥാപിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
കാലവര്‍ഷം കണക്കിലെടുത്ത് താലൂക്ക് തലം വരെ ഉള്‍പ്പെടുത്തിയുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam