
മസൂറി: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ മികച്ച 'നയ രേഖയായി' തെരഞ്ഞെടുക്കപ്പെട്ട ഡോ ബി അശോകിന്റെ പ്രബദ്ധം വിവിധ മന്ത്രാലയങ്ങൾക്ക് കൈമാറി. കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പാദനം കൂട്ടാൻ അതുമായി ബന്ധപ്പെട്ട് നിലവിലുള്ള തടസങ്ങൾ നീക്കാനുമുള്ള പ്രായോഗിക വഴികൾ നിർദേശിക്കുന്ന പ്രബദ്ധം ഏപ്രിൽ ഏഴ് മുതൽ 25 വരെ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ വെച്ച് നടന്ന 16-ാമത് മിഡ് കരിയർ ട്രെയിനിങ് പ്രോഗ്രാമിലാണ് തയ്യാറാക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 26 മുതൽ 26 വരെ സർവീസ് പൂർത്തിയാക്കിയ 40 സിവിൽ സർവീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശീലന പരിപാടിയിൽ നിന്നാണ് കേരളത്തിലെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറുമായ ഡോ. ബി അശോകിന്റെ പ്രബന്ധം തെരഞ്ഞെടുത്തത്.
2500 വാക്കുകളുള്ള നയരേഖ തയ്യാറാക്കാനായിരുന്നു ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നത്. രാജ്യത്തെ കാർഷിക വിളകളുടെ സംസ്കരണവും അവയുടെ മൂല്യ വർദ്ധിത ഉത്പാദനവും സംബന്ധിച്ചാണ് ആശോക് പ്രബന്ധം തയ്യാറാക്കിയത്. കാർഷിക ഉത്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിലും സംസ്കരണത്തിൽ 18-ാം സ്ഥാനത്താണ്. അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളുടെ 80 ശതമാനത്തിലധികവും ചൈനയിൽ എഴുപത് ശതമാനത്തിലധികവും ചൈനയിൽ 40 ശതമാനത്തിലധികവും ബ്രസീലിൽ 50 ശതമാനവും സംസ്കരിച്ചവയാണ്. എന്നാൽ ഇന്ത്യയിൽ ഇത് 10 ശതമാനം മാത്രമാണ്.
ഉത്പാദിപ്പിക്കുന്ന വിളകളുടെ 40 ശതമാനം സംസ്കരിക്കാനാവാതെ നശിച്ചുപോകുന്നത് കാരണം പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാവുന്നുവെന്നതിന് പുറമെ അസംസ്കൃത കാർഷിക വിളകളേക്കാൻ സംസ്കരിച്ച വിളകൾക്ക് രണ്ടു മുതൽ മൂന്ന് ഇരട്ടി വരെ അധിക വരുമാനമുണ്ടാവുന്നു എന്നതും കാണാതിരിക്കാനാവില്ല. മികച്ച സംസ്കരണ സാധ്യതകളുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ളവ വൈവിദ്ധ്യമാർന്ന വിധത്തിൽ സംസ്കരിച്ച് വിപണിയിലെത്തിക്കാനും കയറ്റുമതി ചെയ്യാനുമുള്ള സാധ്യതകളാണ് പ്രബദ്ധത്തിൽ വിശദീകരിക്കുന്നത്.
കാർഷിക വിളകളുടെ സംസ്കരണത്തിന് തടസമായി നിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മുതൽ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കാനുള്ള അനുമതികൾക്കായുള്ള കടമ്പകൾ വരെ വിശദീകരിക്കുന്നുണ്ട്. ഗതാഗത - ശീതീകരണ സൗകര്യങ്ങളുടെ കുറവും ഇതിന്ഫെ ഭാഗമാണ്. ആറ് തലങ്ങളിലുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ ഏഴ് പ്രായോഗിക പരിഹാര മാർഗങ്ങളും വിശദീകരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ രംഗത്തെ നിർമാണങ്ങൾ മുതൽ നയപരമായ തീരുമാനങ്ങൾ ആവശ്യമായ നിർദേശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. ജിയോഗ്രഫിക്കൽ ഇന്റിക്കേഷൻ അടക്കമുള്ള മറ്റ് സാധ്യതകളും സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചരണ പരിപാടികളുടെ ആവശ്യകതയും ചർച്ച ചെയ്യുന്നുണ്ട്. 10 ദശലക്ഷം ആളുകൾക്ക് 2030ഓടെ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുന്ന മേഖലയാണ് കാർഷിക വിള സംസ്കരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം