
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതത്തിൽ അച്ഛനും അമ്മയും സഹോദരനും മരിച്ച അവന്തിക എന്ന കുഞ്ഞിന് സഹായവുമായി തിരുവനന്തപുരം കളളിക്കാട് സ്വദേശിയായ സൈനികൻ ജിത്തു. എല്ലാ മാസവും കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 2,000 രൂപ വീതം സഹായം നൽകുമെന്ന് ജിത്തു അറിയിച്ചു. കുഞ്ഞിന്റെ സ്കൂൾ തുറക്കുമ്പോൾ പുസ്തകങ്ങളടക്കം എല്ലാം വാങ്ങി നൽകും. അതിനൊപ്പം വിശേഷ ദിവസങ്ങളിൽ പ്രത്യേക സഹായം നൽകുമെന്നും ജിത്തു അറിയിച്ചു.
അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ട് അനാഥയായിപ്പോയ അവന്തിക എന്ന മൂന്നാം ക്ലാസുകാരി ഓരോ മലയാളിക്കും എന്നും തീരാനോവാണ്. മുത്തശ്ശി ലക്ഷ്മിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്യും. എന്നാൽ പ്രിയപ്പെട്ടവർക്കൊപ്പം സ്വന്തം വീടും കുഞ്ഞിന് നഷ്ടമായി. താമസിക്കാൻ വീടില്ലാതെ കുഞ്ഞുമായി എങ്ങോട്ട് പോകുമെന്നറിയാതെ നിൽക്കുകയാണ് ബന്ധുക്കൾ.
കളിയും ചിരിയും സന്തോഷവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അവന്തിക മോളുടെ ജീവിതം മാറിമറിഞ്ഞത്. അച്ഛനും അമ്മയും സഹോദരനും ജീവിച്ചിരിപ്പില്ലെന്ന വിവരം ഇനിയും അവന്തികയെ അറിയിച്ചിട്ടില്ല. അമ്മയെ അന്വേഷിച്ച കുട്ടിയോട് അടുത്തുളള മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഡോക്ടറാകണമെന്നാണ് അവന്തികയുടെ ആഗ്രഹം. സുമനസുകളുടെ സഹായമുണ്ടെങ്കിലേ അവന്തികയ്ക്ക് ഇനി ജീവിക്കാൻ കഴിയൂ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam