
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. ടി ടി വിനോദനെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദിനേഷ് കുമാറിന്‍റെ പരാതിയിലാണ് നടപടി. ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണമാണ് കാണാതായത്. 2023 ൽ വിനോദ് കുമാർ സ്ഥലം മാറി പോയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പിന്നീട് വന്ന ഓഫീസർമാർക്ക് കൈമാറിയിരുന്നില്ല. 57.37 പവൻ സ്വർണമാണ് വിനോദ് കുമാറിന് മുൻ ഓഫിസർ കൈമാറിയത്.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലും സ്വർണം കാണാതായതായി പരാതി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് കാണാതായത്. ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ്ണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇയാൾ സ്ഥലം മാറിപ്പോയ സമയത്ത് പകരം വന്ന ഉദ്യോഗസ്ഥർക്ക് സ്വർണ ഉരുപ്പടികൾ കൈമാറിയിരുന്നില്ല. തുടർന്ന് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസം ബോർഡിന് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണ്ണ ഉരുപ്പടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam