
തിരുവനന്തപുരം: ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇഡിയും ആദായ നികുതി വകുപ്പും ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു വർഗീസിന്റെ പ്രതികരണം. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ടെന്നും നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഇ ഡിയുടെയും ആദായ നികുതി വകുപ്പിൻ്റെയും നീക്കമെന്ന് പറഞ്ഞ വർഗീസ് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന്റെ ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചയും തുടരും. ഇന്നലെ 12 മണിക്കൂർ ആണ് കേന്ദ്ര ഏജൻസികളായ ഇ ഡിയും ആദായ നികുതി വകുപ്പും വർഗീനെ ചോദ്യം ചെയ്തത്. വർഗീസിന്റെ ഫോണും അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തൃശ്ശൂരിലെ വിവിധ സഹകരണ ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലെയും സിപിഎം നിയത്രണത്തിലുള്ള അക്കൗണ്ടുകളെ കുറിച്ചാണ് ഇ ഡി അന്വേഷണം. തൃശ്ശൂരിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഐടി വിഭാഗവും ഇന്നലെ വർഗീസിനെ ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച പി കെ ബിജുവിനോടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam