ബെവ്കോ: മുഖ്യമന്ത്രി പിണറായി പറഞ്ഞതെന്ത്? പഞ്ചാബിലെ മദ്യവിൽപ്പനശാലകളുടെ അവസ്ഥയെന്ത്

By Web TeamFirst Published Mar 24, 2020, 7:13 AM IST
Highlights

ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്

തിരുവനന്തപുരം: ബെവ്കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി വിശദീകരിച്ച കാരണങ്ങളിൽ ചർച്ചയാകുന്നു. സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവർത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പക്ഷെ പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുകയാണ്.

ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. മാത്രമല്ല പഞ്ചാബിൽ കർഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവിൽപ്പനയും നിർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കളിയാക്കി സമുഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്.

അതേസമയം കേരളത്തിന്  കൊവിഡിന്റെ സമൂഹവ്യാപനം വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കായി കേരളത്തിലുള്ളത് ആകെ 314 വെന്‍റിലേറ്ററുകളും പതിനായിരം കിടക്കകളും മാത്രമാണ്. സമൂഹ വ്യാപനമുണ്ടായാൽ അത്രയും രോഗികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ് ആരോഗ്യരംഗത്തെ ഇപ്പോൾ ആശങ്കയിലാക്കുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.

അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസർകോട് ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനഫലങ്ങൾ ഇന്ന് കിട്ടും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!