
ദില്ലി: ഭീമാ കൊറേഗാവ് കേസിൽ സാമൂഹ്യപ്രവർത്തകരെയും ഗവേഷകരെയുമെല്ലാം അറസ്റ്റ് ചെയ്യാനായി എൻഐഎ കണ്ടെത്തിയ പ്രധാനപ്പെട്ട തെളിവുകൾ കെട്ടിച്ചമച്ചതെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്ത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളായ സ്റ്റാൻ സ്വാമിയ്ക്കും പ്രൊഫസർ ഹാനി ബാബുവിനും എതിരായി എൻഐഎ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ ആരോപിച്ചു.
കേസില്‍ അറസ്റ്റിലായ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ റോണാ വിൽസന്‍റെ ലാപ്ടോപ്പിൽ കണ്ടെത്തിയ തെളിവുകൾ ഒരു ഹാക്കൽ സ്ഥാപിച്ചതാണെന്നാണ് അമേരിക്കൻ സൈബൻ ഫൊറൻസിന് ഏജൻസി കണ്ടെത്തിയിരുന്നു. സമാന തെളിവ് നിരത്തിയാണ് മലയാളികളായ പ്രൊഫസർ ഹാനി ബാബുവിനെയും ഫാദർ സ്റ്റാൻ സ്വാമിയെയും എൻഐഎ അകത്താക്കിയത്.
ഹാനി ബാബുവിന്‍റെ ലാപ്ടോപ്പ് അറസ്റ്റിനും ഏതാനും മാസങ്ങൾക്ക് മുൻപ് കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ കൃതൃമമായി ഉണ്ടാക്കിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജെനി റെനോവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. '2019 സെപ്റ്റംബറിൽ ഒരു റെയ്ഡ് നടത്തി ലാപ്പ്ടോപ്പ് അടക്കം പിടിച്ചെടുത്തു. 2020 ജൂലൈയിലാണ് സമൻസ് അയച്ച് വിളിച്ച് വരുത്തുന്നതും അറസ്റ്റ് ഉണ്ടാകുന്നതും. സമൻസ് അയച്ചതനുസരിച്ച് ഹാജരായ ഹാനി ബാബുവിനോട് ലാപ്പ് ടോപ്പിൽ 62 ഡോക്യുമെന്റുകൾ ഒരു സീക്രട്ട് ഫയലിൽ ഉണ്ടെന്ന് പൊലീസ് പറയുകയായിരുന്നു. ഈ ഫയലുകൾ നേരത്തെ ലാപ്പ്ടോപ്പിൽ അദ്ദേഹം കണ്ടിരുന്നില്ല. പിന്നെ എങ്ങനെ ആ ഫയലുകൾ ലാപ്പ്ടോപ്പിൽ വന്നുവെന്ന് സംശയിക്കുന്നു.
ലാപ്പ്ടോപ്പ് പിടിച്ചെടുത്ത ശേഷം കൃത്യമമായി ഉണ്ടാക്കിയതാണ് ഈ ഡോക്യൂമെന്റുകൾ. ഇതിന്റെ പേരിലാണ് അറസ്റ്റ് നടത്തുന്നതെന്നും ഹാനി ബാബുവിന്റെ ഭാര്യ ജെനി റെനോവ പറഞ്ഞു. ശാസ്ത്രീയ പരിശോധനയിലൂടെ ഡിജിറ്റൽ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് തെളിയിക്കാനാവുമെന്ന് ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടുന്ന ഈശോ സഭയും പ്രതികരിച്ചു.
തെളിവുകളുടെ പകർപ്പ് കൈമാറാതിരിക്കുന്നത് സത്യം പുറത്ത് വരുന്നത് ഭയന്നിട്ടെന്ന് വരവര റാവുവിന്‍റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിൽ അറസ്റ്റിലായ റോണാ വിൽസന്‍റിനെതിരായ ഡിജിറ്റൽ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് അമേരിക്കൻ സൈബൻ ഫോറൻസിക് ഏജൻസി കണ്ടെത്തിയതിന് പിന്നാലെയാണ് കൂടുതൽ പ്രതികരണങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam