'കരുണ' സംഗീത നിശ: ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങണം; കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവെന്ന് ബിജിബാൽ

By Web TeamFirst Published Feb 17, 2020, 8:51 AM IST
Highlights

നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടാമെന്ന് ബിജിപാൽ പറഞ്ഞു. രക്ഷാധികാരി എന്ന് നിലയിൽ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നും ബിജിബാൽ. 

കൊച്ചി: കരുണ സംഗീത നിശക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്ന് സംഗീത സംവിധായകൻ ബിജിബാൽ. സത്യസന്ധമായാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടാമെന്ന് ബിജിബാൽ പറഞ്ഞു. പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീർത്ത ശേഷം ഭാരവാഹികളുടെ കയ്യിൽ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടിൽ അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. രക്ഷാധികാരി എന്ന് നിലയിൽ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നും ബിജിബാൽ കൂട്ടിച്ചേര്‍ത്തു. 

താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ തന്റെ പേര്‌ രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിബാലിന് കളക്ടര്‍ കത്ത് നല്‍കി. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നല്‍കി.

സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ഇതിനെ തുടർന്ന് കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷൻ അംഗമായ സംവിധായകൻ ആഷിക് അബു മറുപടിയുമായി രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനല്ല സംഗീതനിശ നടത്തിയതെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

പരിപാടിയുടെ ചെലവുകളെല്ലാം ഫൗണ്ടേഷനാണ് വഹിച്ചതെന്നും ഇതിന് സർക്കാരിന്‍റെ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിക് അബു പറയുന്നത്. കലാകാരന്മാരുടെ അഭ്യർത്ഥന മാനിച്ച്, റീജിയണല്‍ സ്പോർട്സ് സെന്‍ററാണ് സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത്. ഇതില്‍ തട്ടിപ്പില്ല. ടിക്കറ്റിന് കിട്ടുന്ന വരുമാനം സംഭാവന ചെയ്യാൻ ഫൗണ്ടേഷൻ തീരുമാനിക്കുകയായിരുന്നുവെന്നും ആഷിക് അബു പറയുന്നു.

എന്നാല്‍, ആഷിഖ് അബുവിന്‍റെ ഈ വാദം പൊളിയുന്ന രേഖകള്‍ പിന്നീട് പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിബാല്‍ നല്‍കിയ കത്താണ് പുറത്തുവന്നത്. 

Also Read: 'കരുണ' സംഗീത പരിപാടി: പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന വാദം പൊളിയുന്നു

 

click me!