
കോഴിക്കോട്: കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ റമ്മി കളിയുടെ (Onlone Rummy) ഇരയെന്ന് ക്രൈംബ്രാഞ്ച്. ഡിസംബർ 12നാണ് കൊയിലാണ്ടിയിലെ മലയിൽ ബിജിഷയെ (Bijisha) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു.
ഓൺലൈൻ റമ്മി കളി കാരണം ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യഘട്ടത്തിൽ കളിച്ചപ്പോൾ പണം കിട്ടുകയും പിന്നീട് പണത്തിൻ്റെ വരവ് കുറയുകയും ചെയ്തു. ഈ സമയത്ത് ബിജിഷ കൂട്ടുകാരിൽ നിന്ന് കടം വാങ്ങിയും ഓൺലൈൻ ലോണെടുത്തും ഗെയിം തുടർന്നു. ഓൺലൈനായി എടുത്ത ലോൺ തിരിച്ചടക്കാതെയായപ്പോൾ വായ്പ നൽകിയ ഏജൻസി ബിജിഷക്കെതിരെ രംഗത്തെത്തി. ബിജിഷക്കൊപ്പം ഒരു സുഹൃത്തും ഓൺലൈൻ റമ്മി കളിക്കാനുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ബിജിഷ റമ്മി കളിക്ക് ഉപയോഗിച്ച ലിങ്കും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല സുഹൃത്തുക്കൾക്കും പണം തിരികെ നൽകിയതായും തിരികെ നൽകാനുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മരണം നടന്നപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും ബിജിഷ ആത്മഹത്യ ചെയ്യാനുള്ള കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങളില്ലാതിരുന്നിട്ടും ബിജിഷ ജീവനൊടുക്കിയത് എല്ലാവരെയും നടുക്കിയിരുന്നു. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. യുപിഐ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്.
ഇത്രയും രൂപയുടെ ഇടപാട് നടത്തിയത് എന്തിനാന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടിലുള്ളവർക്കോ സുഹൃത്തുകൾക്കോ ഒന്നുമറിയില്ല എന്നതാണ് അന്ന് പൊലീസ് പറഞ്ഞത്. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ ബാങ്കിൽ പണയം വെച്ച് വായ്പയെടുത്തിരുന്നു. ഇതെല്ലാം ഓൺലൈൻ ഗെയിം കളിയിലൂടെയാണ് നഷ്ടമായതെന്നത് ഞെട്ടിക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam