കണ്ണൂർ സർവകലാശാല ചോദ്യപ്പേപ്പർ വിവാദം: അന്വേഷണ റിപ്പോർട്ട് കൈമാറി

By Web TeamFirst Published Apr 26, 2022, 4:29 PM IST
Highlights

സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ് റിപ്പോർട്ട് നൽകിയത്

കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയതാണ് വിവാദമായത്.

വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവ്വകലാശാല എക്സാം കൺട്രോളർ പിജെ വിൻസന്റ് രാജിവെച്ചിരുന്നു. പരീക്ഷാ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് തീരുമാനം. പരീക്ഷാ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം യൂണിവേഴ്സിറ്റി ഏറ്റെടുത്തേ മതിയാകൂ എന്ന് ഗവർണർ നിലപാട് കടുപ്പിച്ചതോടെയാണ് എക്സാം കൺട്രോളർ പിജെ വിൻസന്റ് രാജി പ്രഖ്യാപിച്ചത്.

യൂണിവേഴ്റ്റിക്ക് കളങ്കമുണ്ടാക്കിയ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് എക്സാം കൺട്രോളർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. 21, 22 തീയതികളിൽ നടന്ന  നടന്ന സൈക്കോളജി  മൂന്നാം സെമറ്റർ പരീക്ഷകൾ, 21 ന് നടന്ന ബോട്ടണി പരീക്ഷ, ഫിലോസഫി കോംപ്ലിമെന്ററി പേപ്പർ  ഇവയുടെയെല്ലാം ചോദ്യങ്ങൾ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിന് സമാനം എന്നാണ് കണ്ടെത്തൽ. 

ചോദ്യങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ അധ്യപകർ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ അതേപടി പുതിയ കവറിലിട്ട് നൽകുകയായിരുന്നു. ഈ ചോദ്യങ്ങൾ തയ്യാറാക്കി നൽകിയ അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപെടുത്തും. അക്കാദമിക് രംഗത്തെ കെടുകാര്യസ്ഥത നിരന്തരം വാർത്തകളിൽ നിറയുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രവ‍ർത്തനങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ബിരുദ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ, കേരള സർവകലാശാലയിലെയും കണ്ണൂർ സർവകലാശാലയിലെയും വിസിമാരോട് ഗവ‍ർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വിശദീകരണം തേടിയിരുന്നു. ചോദ്യപേപ്പറിന് പകരം കേരള സർവ്വകലാശാലയിൽ ഉത്തരസൂചിക വിതരണം ചെയ്ത പരീക്ഷ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന ബിഎസ്‌സി  നാലാം സെമസ്റ്റർ ഇലക്ട്രോണിക്സ് പരീക്ഷയാണ് റദ്ദാക്കിയത്. പകരം പരീക്ഷ മെയ് മൂന്നിന് നടത്തും.

click me!