
കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് തുടങ്ങിയത് 2006ലെന്ന് ബന്ധു ബിജു കോട്ടപ്പള്ളി പറഞ്ഞു. റൈസ് പുള്ളർ തട്ടിപ്പുമായിട്ടായിരുന്നു തുടക്കം. തുടർന്ന് 2010ഓടെ മോൻസൻ പുരാവസ്തു തട്ടിപ്പിലേക്ക് തിരിയുകയായിരുന്നുവെന്നും ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇടുക്കി രാജകുമാരിയിൽ ടിവി മെക്കാനിക്കായിരുന്ന മോൻസൻ മാവുങ്കൽ ചേർത്തലയിലേക്ക് തിരികെ എത്തിയത് 2006ലാണ്. റൈസ് പുള്ളർ തട്ടിപ്പുമായിട്ടായിരുന്നു തിരിച്ചുവരവ്. അത്ഭുതസിദ്ധിയുള്ള റൈസ് പുള്ളർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടി. യശ്വന്ത് എന്ന് പേരുള്ള തമിഴ്നാട് സ്വദേശിയായിരുന്നു റൈസ് പുള്ളർ തട്ടിപ്പിൽ പങ്കാളി. വിദേശത്ത് നിന്ന് വന്ന 5,800 കോടി രൂപ റിസർവ് ബാങ്ക് തടഞ്ഞ് വച്ചത് ശരിയാക്കാൻ പണം തികയുന്നില്ലെന്ന് പറഞ്ഞ് രണ്ടേമുക്കാൽ ലക്ഷം രൂപ ബിജുവിൽ നിന്നും വാങ്ങി. സ്വർണം പണയം വച്ചതിന് ഇന്നും പലിശ തിരിച്ചടക്കുന്ന ആലപ്പുഴ തുറവൂർ സ്വദേശി ബിജു, മോൻസൻ നൽകിയ ആഡംബര കാർ സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്.
അധ്യാപികയായിരുന്ന ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് 1995 ലാണ് മോൻസൻ രാജകുമാരിയിലെത്തിയത്. അന്ന് പണക്കാരനൊന്നുമായിരുന്നില്ല. ഒരു വർഷത്തോളം സർവ്വേ സ്കൂൾ നടത്തി. ഇതോടൊപ്പം എറണാകുളത്ത് നിന്നും ടെലിവിഷനുകൾ എത്തിച്ചു വിൽപ്പന തുടങ്ങി. പഴയ ടെലിവിഷനുകൾ നൽകി പലരെയും പറ്റിച്ചു.
തുടർന്ന് വാഹന തട്ടിപ്പ് രംഗത്തേക്ക് നീങ്ങി. കുറഞ്ഞ വിലയിൽ കാർ നൽകാമെന്നു പറഞ്ഞ് അൻപതിനായിരം മുതൽ രണ്ടരലക്ഷം രൂപവരെ പലരിൽ നിന്നും തട്ടിയെടുത്തു. പന്ത്രണ്ട് വർഷത്തോളം ഇടുക്കി രാജകുമാരയിൽ താമസിച്ച മോൻസൻ, ഭാര്യ സ്വയം വിരമിച്ചതോടെയാണ് ഇവിടെ നിന്നും പോയത്. അതിനു ശേഷവും ഇടക്കിടക്ക് ആഡംബര വാഹനങ്ങളിൽ ഇയാൾ രാജകുമാരിയിൽ എത്താറുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam