
തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കുമെന്ന പ്രചാരണം വ്യാജം. ഇത്തരമൊരു വ്യാജ പ്രചാരണം വാട്സ് ആപ്പിലൂടെ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതായി കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെ എസ് ഇ ബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിക്കുക. കെ എസ് ഇ ബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണ്.
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമായി ലഭിക്കും
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെഎസ്ഇബി സൗജന്യമായി നല്‍കുന്നുണ്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായാണ് നല്‍കുക. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷൻ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. ആറ് മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന സർക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ 200 രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. ഇപ്പോൾ വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം നല്‍കിയാല്‍ മതിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam