
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കച്ചവടത്തിനായി കൊണ്ടുവന്ന വളർത്തു പക്ഷികളെ കോർപ്പറേഷന്‍റെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട് നഗരത്തിൽ പക്ഷികളെ വിൽപ്പന നടത്തരുതെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. വിൽപ്പനക്കെത്തിച്ചവയുടെ കൂട്ടത്തിൽ ചത്ത കോഴിക്കുഞ്ഞുങ്ങളും ഉണ്ട്. ഇവയെ പരിശോധനക്കായി ബംഗളൂരുവിലേക്ക് അയക്കും.
പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. അലങ്കാര പക്ഷികളെ വില്‍ക്കുന്ന കേന്ദ്രങ്ങളും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുന്‍സിപ്പാലിറ്റി ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
Read Also: പക്ഷിപ്പനി: കോഴിക്കോട് നഗരത്തില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് വിലക്ക്
അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലെ കോഴികളടക്കമുള്ള വളര്‍ത്തുപക്ഷികളെ ഇന്നു മുതല്‍ കൊന്നു തുടങ്ങി. പ്രത്യേക പരിശീലനം നേടിയ, വിവിധ വകുപ്പുകളിലെ ഇരുന്നൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read Also: കോഴിക്കോട് പക്ഷിപ്പനി: വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നു തുടങ്ങും