
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. ഹരിപ്പാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് നിരോധനം ബാധകം. നഗരസഭാ പരിധിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബർ 30 വരെ നിരോധിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. പക്ഷിപ്പനി ബാധിച്ച് ഇതുവരെ രണ്ടായിരത്തിലധികം താറാവുകൾ ചത്തെന്നാണ് അനൗദ്യോഗിക കണക്ക്. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിൽ 20,471 പക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഞായറാഴ്ച്ചയാണ് താറാവുകൾ ചത്തു തുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യാഗസ്ഥർ എത്തി സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.. രോഗബാധിയത മേഖലകളില്‍ ജില്ല ഭരണകൂടം പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു കൊണ്ട് നേരത്തെ തന്നെ കളക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. രോഗലക്ഷണങ്ങൾ ഉള്ള പക്ഷികളെ കൊന്ന് മറവു ചെയ്യുന്നതിനായി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിലവിൽ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam