Bishop Bail : അനധികൃത മണൽ കടത്ത് കേസ്; ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് മോചിതരാകും

Web Desk   | Asianet News
Published : Feb 16, 2022, 07:06 AM ISTUpdated : Feb 16, 2022, 08:31 AM IST
Bishop Bail :  അനധികൃത മണൽ കടത്ത് കേസ്; ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് മോചിതരാകും

Synopsis

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു

തിരുവനന്തപുരം: അനധികൃത മണൽ കടത്ത് കേസിൽ(illegal sand mining case) ജാമ്യം(bail) ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ (malankara catholic sabha)ഇന്ന് പുറത്തിറങ്ങും. ബിഷപ് സാമുവൽ മാർ ഐറേനിയസും ഫാദർ ജോസ് ചാമക്കാലയും തിരുനൽവേലി മെഡിക്കൽ കൊളെജിലും മറ്റ് നാല് വൈദികർ നാങ്കുനേരി ജയിലിലുമാണ്. ഇന്നലെയാണ് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് വൈദികർക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് തിരുനൽവേലി കോടതിയിൽ ബോണ്ട് കെട്ടി വച്ചതിന് ശേഷമാകും വൈദികർ പുറത്തിറങ്ങുക 

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. നാൽപ്പത് വർഷത്തിലേറെയായി സഭയുടെ ഉടമസ്ഥതയിൽ 300 ഏക്കർ സ്ഥലം ഇവിടെയുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ ക്രഷർ യൂണിറ്റിനും കരിമണൽ ഖനനത്തിനും അനുമതി നേടിയ മാനുവൽ ജോർജ് താമരഭരണി നദിയിൽ നിന്ന് 27,774 ക്യുബിക് മീറ്റർ മണൽ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തിന്‍റെ ഉടമകൾക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണം പാതിയിൽ നിലച്ചു.

നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരാതിയെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ചോദ്യം ചെയ്യാൻ തിരുനെൽവേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാർത്താക്കുറപ്പിലൂടെ അറിയിച്ചിരുന്നു. ഭൂമിയുടെ യഥാർത്ഥ ഉടമകളെന്ന നിലയിലാണ് നടപടി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി സഭാ അധികാരികൾക്ക് സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. മാനുവൽ ജോർജിനെതിരെ നിയമ നടപടി തുടങ്ങിയെന്നും സഭ അറിയിച്ചു.

ഇതിനിടെ തമിഴ്നാട്ടിൽ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പിന്‍റെ അറസ്റ്റും മണൽ ഖനനവും വിവാദമായി. ഭരണ മുന്നണിയിലാണെങ്കിലും തമിഴ്നാട് ക്രൈംബ്രാഞ്ച് നടപടിയെ ശക്തമായി എതിർക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഭരണത്തിൽ ഭാഗമായ ഇടതുമുന്നണി നടപടികളെ പിന്തുണക്കുന്നു.

കന്യാകുമാരി, തൂത്തുകുടി, തിരുനെൽവേലി തെക്കൻ തമിഴ്നാട്ടിൽ നിർണായകമായ കത്തോലിക്കാ വോട്ടുകൾ ഡിഎംകെയുടെയും വോട്ട് ബാങ്കാണ്. മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് തോമസ് മാർ ഐറേനിയസിനെയും അഞ്ച് വൈദികരെയും അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. തിരുനെൽവേലി ജില്ലയിൽ സഭാ ഭൂമിയിലെ മണൽക്കടത്തിൽ മണൽക്കൊള്ള, ക്രിമിനൽ ഗൂഢാലോചന അടക്കം കടുത്ത വകുപ്പുകളാണ് ബിഷപ്പിനെതിരെ തമിഴ്നാട് സിബിസിഐഡി ചുമത്തിയത്. അന്വേഷണത്തിന് ബിഷപ്പിനെയും വൈദികരെയും തിരുനെൽവേലി വരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയതത് ഭരണമുന്നണിയിലെ രാഷ്ട്രീയകേന്ദ്രങ്ങളെ അടക്കം ഞെട്ടിച്ചു.

തെരഞ്ഞെടുപ്പാണെങ്കിലും തമിഴ്നാട്ടിലാകെ കൈകൊള്ളുന്ന പരിസ്ഥിതി സംരക്ഷണ നിലപാടുകളിൽ വെള്ളംചേർക്കേണ്ട എന്നാണ് സിപിഎം നിലപാട്. ഡിഎംകെ പ്രാദേശിക നേതാക്കൾ ബിഷപ്പിന്‍റെ അറസ്റ്റിൽ സർക്കാരിനെ ആശങ്കയറിയിച്ചിട്ടുണ്ട്. ബിഷപ്പ് സാമുവൽ മാർ ഐറേനിയസിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ഇടപെട്ടത് തമിഴ്നാട് സ്പീക്കർ എം അപ്പാവുവാണ്. എഐഎഡിഎംകെ പരസ്യമായ നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതേസമയം ബിഷപ്പ് ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ നാങ്കുനേരിയിലെ കോണ്‍ഗ്രസ് എംഎൽഎ റൂബി മനോഹരൻ സന്ദർശിച്ചതും വിവാദമായിരുന്നു.

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ