
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുളള ബിജെപി കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. നിയമസഭയിലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി വി മുരളീധരനെത്തിയേക്കുമെന്നാണ് സൂചന. അതേസമയം ജയസാധ്യതയുള്ള സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയതടക്കമുളള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നേക്കും.
യുഡിഎഫ് തരംഗത്തിലും മൂന്ന് സീറ്റ് ജയിച്ചതിന്‍റെ സന്തോഷത്തിലാണ് ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. സഭയില്‍ ഒരംഗം പോലുമില്ലാതിരുന്ന സ്ഥിതിയില്‍ നിന്ന് സംസ്ഥാന പ്രസിഡന്‍റും മുന്‍ സംസ്ഥാന പ്രസിഡന്‍റും ഉള്‍പ്പെടെയുളളവര്‍ ജയിച്ചു കയറിയത് വലിയ നേട്ടമായി തന്നെ പാര്‍ട്ടി കാണുന്നുമുണ്ട്. അപ്പോഴും പ്രതീക്ഷിച്ച സീറ്റെണ്ണത്തിലേക്കും വോട്ട് ശതമാനത്തിലേക്കും എന്തുകൊണ്ട് പാര്‍ട്ടിയെത്തിയില്ലെന്ന ചോദ്യം നേതൃത്വത്തിനു മുന്നിലുണ്ട്. എ ക്ലാസ് സീറ്റുകളെന്ന് പാര്‍ട്ടി വിലയിരുത്തിയ 36 സീറ്റുകളില്‍ 3 ഇടത്ത് ജയിച്ചെങ്കിലും 6 ഇടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്താനായത്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചതിലും വിജയസാധ്യതയുളള സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കിയതിലും പാര്‍ട്ടി നേതൃനിരയില്‍ തന്നെയുളള അതൃപ്തി കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രതിഫലിക്കും. ട്വന്‍റി ട്വന്‍റി ബന്ധം കൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്ന ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തലും കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയാകും. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനം വഹിക്കുന്നതിനാല്‍ വി.മുരളീധരനാകും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവെന്നാണ് സൂചന. കോര്‍ കമ്മിറ്റിക്ക് പിന്നാലെ എന്‍ഡിഎ ഘടകകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. നാളെ പാര്‍ട്ടി സംസ്ഥാന സമിതി യോഗവും ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam