
ദില്ലി: ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെപ്പറ്റി ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും വി. മുരളീധരൻ ചോദിച്ചു.
മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനിന്നിട്ട് മൗനം പാലിക്കുന്ന സിപിഎമ്മിന്‍റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണമേ ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത്, അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയും കുടുങ്ങും എന്നതുകൊണ്ടാണ്. ഇ.പി ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോള്‍ അത് വിജിലന്‍സ് അന്വേഷിച്ചു. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവർ സ്വന്തം ഏജന്‍സികളുടെ വിശ്വാസ്യതയെക്കുറിച്ച് പറയണം. ആരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം കേന്ദ്ര ഏജന്‍സികളെ പിടിക്കാന്‍ നടക്കുകയാണ്. പിണറായി വിജയന് അഴിമതിയോടല്ല അത് ചോദ്യം ചെയ്യുന്നവരോടാണ് അസഹിഷ്ണുതയെന്ന് വ്യക്തമായിരിക്കുന്നു. ഈ കാപട്യം തെളിയിക്കുകയാണ് നിയമപോരാട്ടത്തിന്‍റെ ലക്ഷ്യം.
കൊവിഡ് സ്ഥിരീകരിക്കുന്നതിന്റെ പത്താം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടതെന്നാണ് പ്രോട്ടോക്കോൾ എന്നിരിക്കെ പിണറായി വിജയന് എങ്ങനെയാണ് ആറാം ദിവസം ടെസ്റ്റ് നടത്തി ആശുപത്രി വിടാനാകുന്നത്. ആശുപത്രി അധികൃതർ പറയുന്നതിനനുസരിച്ച് നാലാം തിയതി മുഖ്യമന്ത്രിക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിൽ വലിയ ചതിയാണ് അദ്ദേഹം ജനങ്ങളോട് ചെയ്തത് . രോഗലക്ഷണങ്ങളോടെയല്ലേ ധര്‍മ്മടത്ത് പതിനായിരങ്ങളെ അണിനിരത്തിയ റോഡ് ഷോയില്‍ പങ്കെടുക്കുകയും, പൊതുനിരത്തിലൂടെ പ്രകടനമായി വോട്ട് ചെയ്യാന്‍ വരികയും, മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത്.?
വോട്ട് ചെയ്യുന്ന ദിവസം കോവിഡ് രോഗിയായ മകള്‍ മുഖ്യമന്ത്രിയുടെ വീട്ടിൽ ഉണ്ടായിരുന്നു. പ്രാഥമിക സമ്പർക്കമുള്ള ആൾ പെരുമാറേണ്ട രീതിയിലാണോ അന്ന് അദ്ദേഹം പെരുമാറിയത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് വരുമ്പോഴും , ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴും സാമൂഹ്യ അകലമടക്കം പ്രോട്ടോകോൾ പാലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.ആംബുലൻസിൽ വരാതെ സ്വന്തം വാഹനത്തിൽ സ്റ്റാഫുകളോടൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. രോഗമുക്തി നേടിയിട്ടില്ലാത്ത ഭാര്യക്ക് ഒപ്പം വാഹനത്തില്‍ കയറിപ്പോവുകയും ചെയ്തു. ഇതൊക്കെ എന്ത് മര്യാദയാണ്. രോഗമുക്തിക്ക് ശേഷം ഏഴ് ദിവസം കൂടി ഐസൊലേഷന്‍ തുടരണമെന്നാണ് പ്രോട്ടോക്കോൾ.
കൊവിഡ് മുന്‍കരുതലിനെക്കുറിച്ച് കഴിഞ്ഞ ഒരു വർഷമായി മാധ്യമങ്ങളിലൂടെ ക്ലാസെടുത്ത മുഖ്യമന്ത്രിയാണ് സ്വന്തം കാര്യം വന്നപ്പോള്‍ എല്ലാ മാനദണ്ഡവും കാറ്റില്‍ പറത്തിയത്. വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും ആകാം എന്ന രീതിയാണോ മുഖ്യമന്ത്രിക്ക്. തദ്ദേശതെരഞ്ഞെടുപ്പുകാലത്ത് നാടെങ്ങും പൊതുപ്രവര്‍ത്തകർക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്ത കേരള പൊലീസ് മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam