
ആലപ്പുഴ: ദില്ലിയിലുള്ള, കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി (Venu Rajamony) വിദേശകാര്യ മന്ത്രി കളിക്കുകയാണെന്ന് പരിഹസിച്ച് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) . വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നു. എട്ടുകാലി മമ്മൂഞ്ഞിന്റെ രാഷ്ട്രീയം കളിക്കുന്നു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) തള്ളുന്നില്ല. പകരം വേണു രാജാമണി തള്ളുന്നു. യുക്രൈനിൽ (Ukraine) നിന്നു വിദ്യാർഥികളെ എത്തിച്ചത് കേന്ദ്രസർക്കാർ ആണെന്ന് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
വനിത ദിനം (Women's Day) കേരളത്തിലെ സ്ത്രീകൾക്ക് ആഘോഷിക്കാനാകില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. സർക്കാർ നടപടി എടുക്കുന്നില്ല. കേരളത്തിലെ ക്രമസമാധാനം തകർന്നു.
സിൽവർലൈൻ സർവേ പൊലീസ് മർദ്ദനത്തിലൂടെ നടപ്പാക്കുകയാണ്. ഭരണകൂട ഭീകരതയാണ് നടപ്പിലാക്കുന്നത്. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സിൽവർലൈൻ പദ്ധതിയെ രക്തം ചിന്തിയാണെങ്കിലും ബിജെപി എതിർക്കും. ബിജെപി ഭൂമി നഷ്ട്ടപ്പെടുന്നവരെ ചേർത്ത് പിടിച്ച് സമരം നടത്തും. എല്ലാ കക്ഷികളെയും ഒന്നിപ്പിച്ച് ബഹുജനമുന്നേറ്റം സംഘടിപ്പിക്കും. നാളെ എറണാകുളത്ത് സിൽവർലൈൻ വിരുദ്ധ കൺവെൻഷൻ നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Read Also: 'സുമിയിൽ നിർണായക ഒഴിപ്പിക്കൽ, എല്ലാ മലയാളികളെയും തിരികെയെത്തിക്കുമെന്ന് പ്രതീക്ഷ': വേണു രാജാമണി
റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ നിർണ്ണായകമായ ഒഴിപ്പിക്കലാണ് സുമിയിൽ നടക്കുന്നതെന്ന് ദില്ലിയിലെ കേരളാ സർക്കാർ പ്രതിനിധി വേണു രാജാമണി. സുമിയിൽ സംഘമായി താമസിക്കുന്ന മലയാളികളുടെ ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. സുമിയിൽ നിന്നും റഷ്യൻ ബോർഡറിലേക്കും പോകാൻ വഴിയുണ്ട്. ഏത് വഴിയിലൂടെയാണ് വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അധികൃതർക്കാണ് അറിയുക. ഇവർ ഏത് അതിർത്തിയിൽ എത്തുന്നു എന്നത് അനുസരിച്ചാകും നാട്ടിലേക്ക് വരുന്നതിനുള്ള സൗകര്യം ഒരുക്കുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് രക്ഷാദൗത്യത്തിന് വീണ്ടും വഴി തുറന്നിരിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. മലയാളികൾ അടക്കം 600 ലേറെ വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാർത്ഥികളോട് യാത്രയ്ക്ക് തയ്യാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിർത്തൽ ഫലപ്രദമായാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷാ മാർഗം ഒരുങ്ങും.